ഉത്ര കൊലക്കേസ് വിധി: കുറ്റാന്വേഷണ രംഗത്ത് കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി…..

ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസും.

കൊലപാതകമാണെന്ന സംശയം ഉത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചതോടെയാണ് ഈ കേസിന് വഴിത്തിരിവ് ഉണ്ടായത്. കൊല്ലം റൂറൽ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ ഐ പി എസ് കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമല്ല, അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു.

സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തിയാണ് കേരള പൊലീസിന് അഭിമാനകരമായി മാറിയ ഈ കേസിനെ വിജയത്തിലേക്ക് എത്തിച്ചത്.

ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ രണ്ട് കേസുകൾ തെളിയിക്കാനാവാതെ പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസ് തന്നെ മികവുറ്റതും, പുതുമയാർന്നതുമായ അന്വേഷണ രീതികളിലൂടെ പ്രതി കുറ്റക്കാരനാണെന്ന കുറ്റപത്രം കോടതി ശരിവച്ചിരിക്കുന്നു.

രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ശ്രീ.ഹരിശങ്കർ ഐ.പി.എസിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ.എസ്.മധുസൂദനൻ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് റിട്ടയേർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.എ.അശോകൻ, പോലീസ് ഇൻസ്പെക്ടർ ശ്രീ.ആർ.പി.അനൂപ്‌കൃഷ്ണ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ.സി.മനോജ്കുമാർ, കൊല്ലം റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ ശ്രീ.മഹേഷ് മോഹൻ, കൊല്ലം റൂറൽ കുന്നിക്കോട് പോലീസ് സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ശ്രീ.രമേഷ്കുമാർ, കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ശ്രീ.ബി.എസ്.അനിൽകുമാർ,

കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ശ്രീ.ഡി.അനിൽകുമാർ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ.ആർ.പ്രവീൺകുമാർ, കൊല്ലം റൂറൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ.ആശീർ കോഹൂർ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.എസ്.സജീന എന്നിവരാണ് അന്വേഷണം നടത്തിയത്.

ഉത്ര വധക്കേസിന്റെ വിജയം ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here