കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ധീര ജവാന്‍ വൈശാഖിന്റെ ഭൗതികദേഹം ജന്മനാട്ടിലെത്തിച്ചു. മൃതദേഹം കൊട്ടാരക്കര കുടവട്ടൂര്‍ എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജവാന്‍ വൈശാഖിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കുടവട്ടൂര്‍ എല്‍ പി സ്‌കൂളിലെത്തിയിട്ടുണ്ട്.
ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്ത വീട്ടുവളപ്പില്‍ ഉച്ചയോടെയാണ് സംസ്‌കാരം. ബുധനാഴ്ച രാത്രിയോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.
കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here