കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.ചേലാട് സ്വദേശി എല്‍ദോസ് പോളിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എല്‍ദോ ജോയിയെ പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തിന് കൂട്ടു നിന്നതിന് ഇയാളുടെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
എല്‍ദോസ് പോളിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മഴുവിന്‍റെ പിടിയുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.സാമ്പത്തിക തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.
ഇക്കഴിഞ്ഞ 11നാണ് കോതമംഗലം ചേലാട്ട് സ്റ്റുഡിയോ നടത്തിയിരുന്ന എല്‍ദോസ് പോളിന്‍റെ മൃതദേഹം ഭൂതത്താന്‍ കെട്ട് കനാലിനരികില്‍ കണ്ടെത്തിയത്.മരണത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് പോലീസ് നടത്തിയ കൃത്യതയോടെയുള്ള അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.
എല്‍ദോസ് പോളിന്‍റെ മൊബൈലിലേക്ക് അവസാനമെത്തിയ ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യൂത്ത് കോണ്‍ഗ്രസ്സ് പിണ്ടിമന മണ്ഡലം സെക്രട്ടറി എല്‍ദോ ജോയിയിലേക്ക് എത്തിച്ചത്.എല്‍ദോയെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.കൊല്ലപ്പെട്ട എല്‍ദോസ് പോളില്‍ നിന്ന് എല്‍ദോ ജോയ് 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
കടം വാങ്ങിയ പണം തിരികെ ചോദിച്ചിരുന്നെങ്കിലും കിട്ടിയില്ല.ഇതിനു ശേഷം ഇക്കഴിഞ്ഞ 10ന് രാത്രി പണം നല്‍കാമെന്ന് പറഞ്ഞ് എല്‍ദോ ജോയ്, എല്‍ദോസ് പോളിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.പിന്നീടുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ എല്‍ദോ ജോയ് മഴുവിന്‍റെ പിടിയുപയോഗിച്ച് എല്‍ദോസ് പോളിന്‍റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം എല്‍ദോ തന്‍റെ പിതാവിനെയും കൂട്ടി മൃതദേഹം ബൈക്കിലിരുത്തി കൊണ്ടുപോയി കനാലിനരികില്‍ തള്ളുകയായിരുന്നു.
സംശയം തോന്നാതിരിക്കാന്‍ എല്‍ദോസ് പോളിന്‍റെ സ്ക്കൂട്ടറും മൃതദേഹത്തിനു മുകളിലേക്ക് മറിച്ചിടുകയും ചെയ്തിരുന്നു.അപകട മരണം എന്നു തോന്നിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരത്തില്‍ ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.എല്‍ദോസ് പോളിന്‍റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ദുഖം അഭിനയിച്ചെത്തിയ എല്‍ദോ ജോയിതന്നെയാണ് ഘാതകന്‍ എന്നറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here