ബി.ജെ.പി നേതൃത്വത്തിനോട് പോർമുഖം തുറന്ന് വരുൺ ഗാന്ധി എം.പി. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാരിനെതിരെ പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വരുൺ വ്യക്തമാക്കുന്നത്.
വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകമുള്ള വാക്കുകൾ എന്ന കുറിപ്പോടെയാണ് വരുണിന്റെ ട്വീറ്റ്.
‘കർഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്. ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത് .കർഷകർ ഭയപ്പെടേണ്ടതില്ല. കർഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
അവരുടെ യഥാർത്ഥ ആവശ്യങ്ങളെ ഞങ്ങൾ പിന്തുണക്കുന്നു, സർക്കാർ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങൾ ദുരുപയോഗം ചെയ്യാനോ അല്ലെങ്കിൽ കർഷകരുടെ സമാധാനപരമായ പ്രസ്ഥാനത്തെ അവഗണിക്കാനോ ശ്രമിക്കുകയാണെങ്കിൽ, ഞങ്ങളും അവരുടെ (കർഷകരുടെ) മുന്നേറ്റത്തിന്റെ ഭാഗമാകും,’ എന്നാണ് പ്രസംഗത്തിൽ വാജ്‌പേയ് പറയുന്നത്.
Wise words from a big-hearted leader… pic.twitter.com/xlRtznjFAx
— Varun Gandhi (@varungandhi80) October 14, 2021
കാർഷിക നിയമത്തിനെതിരേയും ലഖിംപൂർ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേയും വരുൺ ഗാന്ധി കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധിക്കുന്ന കർഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് വരുൺ പറഞ്ഞത്.കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം ഇടിച്ചുകയറുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം. വീഡിയോയിൽ നിന്ന് എല്ലാം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ കഴിയില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. കർഷകരുടെ ഇറ്റുവീണ രക്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കർഷകർക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലഖിംപൂരിലെ കർഷക കൊലയ്ക്ക് പിന്നിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ എഫ്.ഐ.ആർ എടുത്തതിന് പിന്നാലെയാണ് വരുൺ ഗാന്ധിയുടെ പ്രതികരണം. ഇതിന് പിന്നാലെ വരുൺ ഗാന്ധിയെ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here