നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു; അവിശുദ്ധ കൂട്ടുകെട്ടുണ്ട്, പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞതില്‍ നിന്നും ഒരടി പോലും പറകോട്ടില്ലെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഒത്തുകല്‍ക്കുന്നുണ്ട്. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്.

ആ നിലപാടില്‍ മാറ്റമില്ല. അതുമായി ബന്ധപ്പെട്ട് താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടില്‍ നിന്ന് പിന്നോട്ട് പോയി എന്നുമുള്ള വാര്‍ത്തകള്‍ കണ്ടു. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ചൂണ്ടിക്കാട്ടിയത് നാട്ടിലെ ജനങ്ങളുടെ വികാരമാണ്. പറഞ്ഞ കാര്യം ശരിയാണെന്നതില്‍ ഉത്തമബോധ്യമുണ്ട്.

കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. ചില എം.എല്‍.എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.

ചില പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ചില കരാറുകാര്‍ എതിരുനില്‍ക്കാറുണ്ട്. അതിന് ചില ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കും. ഇക്കാര്യമാണ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. എല്ലാ എംഎല്‍എമാരും ഇതിനെ അനുകൂലിച്ചു.

സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് എം.എല്‍.എമാര്‍ക്ക് കരാറുകാരുമായി മന്ത്രിയെ കാണേണ്ടി വരും. അതേസമയം, മറ്റു മണ്ഡലങ്ങളിലെ കാര്യങ്ങള്‍ക്ക് കരാറുകാരുമായി മന്ത്രിയെ കാണുന്നത് പ്രശ്‌നമുണ്ടാക്കും.

ആ മണ്ഡലത്തിലെ എം.എല്‍.എക്ക് മറ്റൊരു അഭിപ്രായം ഉണ്ടാകാമെന്നും റിയാസ് പറഞ്ഞു. എല്ലാ കരാറുകാരും എഞ്ചിനീയര്‍മാരും മോശക്കാരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതേസമയം, ചില എഞ്ചിനീയര്‍മാരും കരാറുകാരും തമ്മില്‍ മോശം കൂട്ടുകെട്ടുണ്ട്.

പൊതുമരാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്. കണ്ണിലെ കൃഷ്ണമണി പോലെ ചിലത് കാണണം. കരാറുകാരില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ വിവാദം വന്നതുകൊണ്ട് നിലപാടില്‍ അയവു വരുത്തില്ല.

വിവാദങ്ങളിലൂടെ നാടിനെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും തെറ്റായ പ്രവണതയ്ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പറഞ്ഞതല്ലെന്നും ആലോചിച്ചുറച്ച് പറഞ്ഞതാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

മന്ത്രി മൂബഹമ്മദ് റായാസ് വിഷയത്തെ കുറിച്ച് നിയമസഭയില്‍ പറഞ്ഞതിങ്ങനെ:

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്.കരാറുകാർ എംഎൽഎ മാരുടെ ശുപാർശകളുമായി എത്താൻ പാടില്ല.

അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് എവിടെ ഉണ്ടായാലും നടപടി എടുക്കും. റോഡിന് സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ മറ്റ് വകുപ്പുകളുമായി ഏകോപനം സൃഷ്ടിക്കും.ഇതിനായി എല്ലാ ജില്ലകളിലും വർഷത്തിൽ മൂന്ന് തവണ യോഗം ചേരുമെന്നും മന്ത്രി

ദേശീയ പാത ആറ് വരിയാക്കാൻ ഭൂരിഭാഗവും ദേശീയ പാത അതോറിറ്റിക്ക് കൈമാറി. അതിനാൽ റോഡിൽ കുഴി വന്നാൽ പൊതുമരാമത്ത് വകുപ്പിന് ചെയ്യാൻ കഴിയില്ല.നിലവിൽ റോഡ് ആരുടേതാണെങ്കിലും പഴി പൊതുമരാമത്ത് വകുപ്പിനാണ് കിട്ടുന്നതെന്നും വകുപ്പിന് കീഴിലുള്ള റോഡുകളിലെ അറ്റകുറ്റപ്പണിക്ക് റണിങ് കോൺട്രാക്ട് നൽകുമെന്നും പി എ മുഹമ്മദ് റിയാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News