അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫാത്തിമിയ പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു.
പള്ളിയുടെ കവാടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ഐ.എസ് സംഘാംഗങ്ങളായ രണ്ട് പേർ ചേർന്ന് വധിച്ചുവെന്ന് വെള്ളിയാഴ്ച വൈകീട്ട് ഐ.എസ് പുറത്തുവിട്ട സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു. അനസ് അൽ-ഖുറാസാനി, അബു അലി അൽ-ബലൂച്ചി എന്നീ അഫ്ഗാൻ പൗരന്മാരാണ് ആക്രമണം നടത്തിയതെന്ന് ഐ.എസിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ അമാഖ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ട് പോയതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ചയിലേത്. അഫ്ഗാനിൽ ഉയർന്നു വരുന്ന ഐ.എസ് വെല്ലുവിളിയെ നേരിടുന്നതിൽ താലിബാന് സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകളേയും കൂടിയാണ് ഐ.എസ് രാജ്യത്ത് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞുള്ള ജുമുഅ നമസ്‌കാരത്തിനിടെയായിരുന്നു കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ 47 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച വടക്കൻ അഫ്ഗാനിലെ മറ്റൊരു ഷിയ പള്ളിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും പ്രാദേശിക ഐ.എസ് വിഭാഗം ഏറ്റെടുത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here