കാപ്പ എന്ന പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിനോട് മോശമായി പെരുമാറിയ സംഭവത്തിൽ നടന്‍ അലൻസിയർ ലേ ലോപ്പസിനോട് താരസംഘടന അമ്മ വിശദീകരണം തേടും. അലൻസിയർ തന്നോട് മോശമായി പെരുമാറിയെന്ന് കാട്ടി വേണു ഫെഫ്കക്ക് പരാതി നൽകിയിരുന്നു.
ഫെഫ്ക ഈ പരാതി അമ്മ പ്രസിഡന്റ് മോഹൻലാലിന് കൈമാറിയിട്ടുണ്ട്. അലൻസിയർ ലേ ലോപ്പസ് താരസംഘടനയിലെ അംഗമായതിനാൽ അമ്മയാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്.ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി നിർമ്മിക്കുന്ന സിനിമയാണ് കാപ്പ.
ജി ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കൃതിയുടെ ചലച്ചിത്രരൂപമാണ് ഈ സിനിമ. തിരക്കഥാകൃത്തുക്കളായ ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവരും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനൊപ്പം കാപ്പ നിർമ്മിക്കുന്നത്.ദയ, മുന്നറിയിപ്പ്, കാർബൺ, ആണും പെണ്ണും ആന്തോളജിയിലെ രാച്ചിയമ്മ എന്നീ സിനിമകൾക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കാപ്പ. പൃഥ്വിരാജ് സുകുമാരൻ,മഞ്ജു വാര്യർ, ആസിഫലി,അന്ന ബെൻ തുടങ്ങിയവരാണ് കാപ്പയിലെ താരനിര.
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതിന്റെ ചുരുക്കമാണ് കാപ്പ. ഗുണ്ടാ നിയമം എന്നും അറിയപ്പെടുന്നു. നടൻ നന്ദുവിന്റെ ശബ്ദത്തിലുള്ള മോഷൻ ടീസറിലെ ഡയലോഗ് സിനിമയുടെ പ്രമേയത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട് ‘ ‘കേരളത്തില്‍ കാപ്പ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. നാല് കൊല്ലം മുമ്പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറ് കാപ്പാ ലിസ്റ്റ് പുതുക്കാൻ ഇന്റലിജൻസിനോട് ആവശ്യപ്പെട്ടു. അതിൽ 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതിൽ 237 പേര് നമ്മുടെ ഈ തിരുവനന്തപുരത്ത് ഉള്ളവരായിരുന്നു.”
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here