ഉത്തരാഖണ്ഡില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 16 ആയി

ഉത്തരഖണ്ഡില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. നൈനിറ്റാലില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 100ഓളം പേര്‍ കുടുങ്ങി കിടക്കുകയാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഉത്തരഖണ്ടില്‍ രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ ഇനിയും ഏറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിട്ടിട്ടുണ്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ നൂറിലേറെ പേര് കുടുങ്ങി കിടക്കുകയാണ്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മേഘ വിസ്‌ഫോടനമുണ്ടായത്.

ചുറ്റും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പുരുക്കേറ്റിട്ടുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നുണ്ട്.

ഉത്തരാഖണ്ഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് വീടുകളും പാലങ്ങളും തകര്‍ന്നെന്നും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫീസ് അറിയിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here