പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 60,000 രൂപയ്ക്ക് വില്‍പന നടത്തിയ കേസില്‍ ദില്ലി പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. സിക്കര്‍ സ്വദേശിയായ ഗോപാൽ ലാല്‍ എന്നയാളുടെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ രക്ഷിച്ചത്. ഗോപാല്‍ തന്‍റെ സഹോദരനായ ദാന്‍വീറിന് പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഷാലിമാർ ബാഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ദില്ലിയിലെ ഹൈദർപൂറിൽ താമസിക്കുന്ന പതിനഞ്ചുകാരിയെ സെപ്തംബർ 16 മുതൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. പെണ്‍കുട്ടിക്ക് പ്രദേശവാസിയായ നീരജ് സോങ്കര്‍ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
നീരജും രോഹിണി നിവാസിയായ ഒരു മുസ്കാനും പെൺകുട്ടിയെ ആഗ്രയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആഗ്രയിലെ കൂട്ടാളിയുടെ സഹായത്തോടെ ഇരുവരും സിക്കറിലെ ഗോപാൽ ലാലിന് 60,000 രൂപക്ക് പെൺകുട്ടിയെ വില്‍ക്കുകയായിരുന്നു. നീരജിന് 30,000 രൂപ ലഭിക്കുകയും ചെയ്തു. ബാക്കി തുക ആഗ്രയിലെ ഇരുവരുടെയും കൂട്ടാളിയായ ശീതളിന് നല്‍കി. പ്രതികളില്‍ നിന്നും ഈ തുക പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here