കഞ്ചാവുണ്ടോയെന്ന ആര്യന്റെ ചോദ്യത്തിന് ശരിയാക്കാമെന്ന് അനന്യയുടെ മറുപടി; ഇരുവരുടേയും വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടി അനന്യ പാണ്ഡെയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്ന് അനന്യ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്നിനെ കുറിച്ച് ഇരുവരും വാട്സ് ആപ്പ് ചാറ്റ് നടത്തിയതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) രംഗത്തെത്തി.

കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അനന്യയെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് നടിയെ ചോദ്യം ചെയ്തത്. ഇതുവരെ നടി നിരോധിത ലഹരിവസ്തുക്കള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

അതേസമയം ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ചാറ്റുകള്‍ ഒരു വര്‍ഷം മുമ്പുള്ളതാണ് എന്നുമാണ് നടി മറുപടി നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് മുംബൈ തീരത്ത് കോര്‍ഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലില്‍ എന്‍സിബിയുടെ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. പ്രതികളില്‍നിന്ന് 13 ഗ്രാം കൊക്കെയ്ന്‍, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 ഗുളികകള്‍ എംഡിഎംഎ (എക്സ്റ്റസി) എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എന്‍സിബി സംഘം കോടതിയെ അറിയിച്ചിരുന്നു.

എത്ര തവണ ലഹരി വാങ്ങിച്ചു? ചാറ്റ് അനുസരിച്ച് ലഹരി എത്തിച്ചു നല്‍കുന്നത് ആര്? ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുക? ഓരോ തവണയും വാങ്ങിയ ലഹരിയുടെ അളവെത്ര? ആര്യനുമൊന്നിച്ച് എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു? കൂടെ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവര്‍ ആരൊക്കെ? എങ്ങനെയാണ് ലഹരി എത്തിക്കുന്നയാള്‍ക്ക് പണം നല്‍കുന്നത്? ഇലക്ട്രോണിക് പേയ്മെന്റ്, വാലറ്റ്, കാശ് ഏതാണ് ഉപയോഗിക്കുന്നത്? ഏതു സ്ഥലത്തു വച്ചാണ് ലഹരി തരുന്ന ആളെ കാണുന്നത്? നിരോധിത പദാര്‍ത്ഥങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്ന സുഹൃത്തുക്കളുടെ പേരു പറയാമോ? തുടങ്ങിയ ചോദ്യങ്ങളാണ് അനന്യയോട് എന്‍സിബി ചോദിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here