കൂട്ടിക്കലിൽ ഉരുൾപ്പൊട്ടലിലും, മഴവെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നു. മഹാ ദുരിതത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വീടുനിർമ്മാണം ഏറ്റെടുക്കുന്നതെന്ന് മന്ത്രി വി എൻ വാസവനും, ജില്ലാ സെക്രട്ടറി എ വി റസ്സലും കോട്ടയത്ത് പറഞ്ഞു.
അർഹരായ 25 കുടുംബങ്ങളെ കണ്ടെത്തി വീട് നിർമിച്ചു നൽകാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിയുടെ ജില്ലയിലെ എല്ലാ ഘടകങ്ങളും വർഗ്ഗ ബഹുജന സംഘടനകളും ഇതിനുള്ള പണം കണ്ടെത്തും. മരണപ്പെട്ടവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം സർക്കാരിന്റെ അടിയന്തരസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്തമുണ്ടായ മേഖലയിൽ മുന്നൂറോളം വീടുകൾ പൂർണമായും അഞ്ഞൂറിൽപ്പരം വീടുകൾ ഭാഗികമായും തകർന്നു. ജീവനും വീടും കൃഷിയിടവും അടക്കം സർവ്വതും നഷ്ടപ്പെട്ടവർക്ക് എത്ര സഹായങ്ങൾ നൽകിയാലും അധികമാവില്ല.
ഒരു പുരുഷായുസ്സിലെ സമ്പാദ്യം ആകെ മലവെള്ളപ്പാച്ചിൽ കവർന്നതിന്റെ തീരാ ദുഃഖത്തിലാണ് ഈ പ്രദേശത്തുള്ളവർ. അവർക്ക് കൈത്താങ്ങാകാൻ ഈ നാട് ഉണ്ടെന്ന പ്രഖ്യാപനമാണ് സിപിഐഎം നടത്തുന്നതെന്ന് പാർട്ടി സെക്രട്ടറി എ വി റസ്സൽ വ്യക്തമാക്കി.
ദുരന്തം ഉണ്ടായതു മുതൽ ഇതുവരെയുള്ള ദിവസങ്ങളിൽ മന്ത്രി വി എൻ വാസവൻ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സിപിഐഎമ്മിനെ നേതാക്കളും വർഗ്ഗ ബഹുജന സംഘടനകളും രക്ഷാ പ്രവർത്തനവുമായി രംഗത്തുണ്ടായിരുന്നു. മഴക്കെടുതിയിൽ റോഡും പാലങ്ങളും തകർന്ന് 37 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here