മുസ്ലീം ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ് കണ്ണൂരിലും. ജ്വല്ലറി മാനേജരായ ലീഗ് നേതാവാണ് നിക്ഷേപകരുടെ കോടികൾ തട്ടി മുങ്ങിയത്. നിക്ഷേപകരുടെ പരാതിയിൽ മുസ്ലീം ലീഗ് പുഴാതി മേഖല പ്രസിഡണ്ട് കെ പി നൗഷാദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിരവധി പേരിൽ നിന്നായി രണ്ട് കോടി രൂപയോളമാണ് മുസ്ലീം ലീഗ് നേതാവ് കെ പി നൗഷാദ് തട്ടിയെടുത്തത്. കണ്ണൂർ ഫോർട്ട് റോഡിലെ സി കെ ഗോൾഡ് മാർക്കറ്റിങ്ങ് മാനേജരായിരുന്നു കെ പി നൗഷാദ്.കൂടുതൽ പലിശയും നിക്ഷേപിക്കുന്ന പണത്തിൽ ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് നിരവധി പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്.
അമ്പതോളം പേരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. ഒരു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. പഴയ സ്വർണ്ണം നൽകുന്നവർക്ക് പണിക്കൂലി ഇല്ലാതെ 11 മാസത്തിന് ശേഷം പുതിയ സ്വർണ്ണം നൽകുന്ന പദ്ധതി സി കെ ഗോൾഡിൽ ഉണ്ടായിരുന്നു. ഈ പദ്ധതിയിലേക്ക് എന്ന് പറഞ്ഞ് പലരിൽ നിന്നായി സ്വർണ്ണവും സ്വീകരിച്ചിട്ടുണ്ട്.
കെ പി നൗഷാദ് ഇത്തരത്തിൽ കൈപ്പറ്റിയ സ്വർണം ജ്വല്ലറിയിൽ അടച്ചില്ലെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു. പല വിധത്തിൽ കെ പി നൗഷാദ് 30 ലക്ഷം രൂപ തട്ടിയെടുത്തതായി ജ്വല്ലറി ഉടമകളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുസ്ലീം ലീഗ് ഭാരവാഹിത്വം ഉപയോഗപ്പെടുത്തിയാണ് നൗഷാദ് നിക്ഷേപകരെ വിശ്വസിപ്പിച്ച് പണം തട്ടിയത്.പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കണ്ണുർ ടൗൺ സി ഐ ശ്രീജിത് കൊടേരി പറഞ്ഞു.
പരാതിയുമായി നിക്ഷേപകർ രംഗത്ത് എത്തിയതോടെയാണ് തട്ടിപ്പ് നടത്തിയ ലീഗ് നേതാവ് മുങ്ങിയത്.ഇയാൾ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here