സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കല്‍ വീട്ടിൽ സ്ഥാപിച്ചിരുന്നത് അത്യാധുനിക നിരീക്ഷണ ക്യാമറകൾ. വീട്ടിലും തിരുമ്മൽ കേന്ദ്രത്തിലുമാണ് വോയ്സ്കമാൻഡിൽ റെക്കോഡ് ചെയ്യാവുന്ന നൂതനസാങ്കേതിക വിദ്യയുള്ള ക്യാമറകൾ സ്ഥാപിച്ചിരുന്നത്.മോന്‍സന്‍റെ അറസ്റ്റിനു ശേഷം, നിര്‍ണ്ണായക തെളിവുകളുള്ള പെന്‍ഡ്രൈവ് നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേ സമയം മോന്‍സന്‍ പണം നല്‍കാതെ പറ്റിച്ചുവെന്ന ആരോപണവുമായി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടമയും രംഗത്തെത്തി.
മോന്‍സന്‍ തന്‍റെ ഗസ്റ്റ്ഹൗസിലും തിരുമ്മല്‍കേന്ദ്രത്തിലുമൊക്കെ ഒളി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്ന് പോക്സൊ കേസില്‍ ഇരയായ പെണ്‍കുട്ടി നേരത്തെ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.ഇതെത്തുടര്‍ന്ന് സൈബര്‍ പോലീസിന്‍റെ സഹായത്തോടെ അന്വേഷണ സംഘം ക്യാമറകള്‍ പരിശോധിച്ചിരുന്നു.വോയ്സ് കമാന്‍ഡ് വഴി റെക്കോഡ് ചെയ്യാവുന്ന നൂതന സാങ്കേതിക വിദ്യയുള്ളവയായിരുന്നു ക്യാമറകളെന്ന് കണ്ടെത്തി.മാത്രമല്ല ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ കാണാന്‍ കഴിയുന്ന സംവിധാനവും മോന്‍സന്‍ സജ്ജമാക്കിയിരുന്നു.
ക്യാമറകളെല്ലാം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനക്ക് അയക്കാനാണ് തീരുമാനം. അറസ്റ്റിനു ശേഷം മോന്‍സന്‍ നിര്‍ണ്ണായക തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിച്ചതായി കണ്ടെത്തി.മോന്‍സനു വേണ്ടി ഇയാളുടെ മാനേജരായിരുന്ന ജിഷ്ണുവാണ് തെളിവുകള്‍ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി.അതേ സമസം മോൻസനെതിരെ പരാതി നൽകാനൊരുങ്ങി ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയും രംഗത്തെത്തി.
ബാംഗ്ലൂരിലുള്ള ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടമയും മലയാളിയുമായ ജോയ് ആണ് മോൻസനെതിരെ പരാതി നൽകുന്നത്.
ഇവൻ്റുകൾ സംഘടിപ്പിച്ച വകയിൽ ഒരു കോടി രൂപ മോൻസൻ തനിയ്ക്ക് നൽകാനുണ്ടെന്ന് ചങ്ങനാശ്ശേരി സ്വദേശി ജോയ് കൈരളി ന്യൂസിനോട് പറഞ്ഞു.
മോന്‍സന്‍റെ മുന്‍ മാനേജര്‍ ജിഷ്ണു ഉള്‍പ്പടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.മോന്‍സന്‍റെ നിര്‍ദേശപ്രകാരം പെന്‍ഡ്രൈവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ജിഷ്ണുവില്‍ നിന്നും ചോദിച്ചറിഞ്ഞത്.അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അടുത്ത ദിവസം മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here