ആര്യന്‍ ഖാന്‍ കേസ്: സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് സാക്ഷി

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുമായി ബന്ധപ്പെട്ട മയക്ക് മരുന്ന് കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. കേസിൽ എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സാക്ഷിയായ കെ.പി. ഗോസാവിയുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തി. കെ.പി ഗോസാവിയുടെ അംഗരക്ഷകരിലൊരാളായ പ്രഭാകര്‍ സെയ്ല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വാങ്കഡെയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് പ്രഭാകര്‍ സെയ്ല്‍ പറയുന്നത്. പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ കരാര്‍ നടത്തിയെന്നും ഇതില്‍ 8 കോടി രൂപ വാങ്കഡെയ്ക്കുള്ളതായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്.

താനാണ് ഗോസാവിയുടെ കയ്യില്‍ നിന്നും പണം ഏറ്റുവാങ്ങി ഡിസൂസയ്ക്ക് നല്‍കിയതെന്നും ഇയാള്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. ഇക്കാര്യം വെളിപ്പെടുത്തുന്നതോടെ തന്റെ ജീവന് ഭീഷണിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രഭാകര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ താന്‍ ഇക്കാര്യം നിഷേധിക്കുന്നുവെന്നും, ആരോപണത്തിന് കൃത്യമായ മറുപടി നല്‍കുമെന്നുമാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്.
അതേസമയം, ഷാരൂഖ് ഖാൻ ബി ജെ പി യിൽ ചേർന്നാൽ മയക്ക് മരുന്ന് പഞ്ചസാരപ്പൊടിയാകുമെന്ന് മുതിർന്ന എൻ സി പി നേതാവ് ഛഗൻ ഭുജ്ബാൽ പറഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്ത 3,000 കിലോഗ്രാം മയക്ക് മരുന്ന് കേസ് അന്വേഷിക്കുന്നതിന് പകരം ബോളിവുഡിനെ വേട്ടയാടുകയാണെന്നും ഭുജ്‌പാൽ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News