കാർഗിലിലെ ദ്രാസിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. ശ്രീനഗർ–ലേ ദേശീയപാതയിലെ ദ്രാസിൽ മലയാളി മാധ്യമപ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ മനു റഹ്മാൻ ഉൾപ്പെടെ നൂറിലേറെപ്പേരാണു കുടുങ്ങിയത്. പിന്നീട് സൈനികരെത്തി ഇവരെ കാർഗിലിലേക്കു നീക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ലേ ജില്ലാ കലക്ടർ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവർ ദ്രാസിലെത്തിയത്.
ശനിയാഴ്ച പുലർച്ചെ കനത്ത മഞ്ഞുവീഴ്ചയാരംഭിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. വാഹനങ്ങളിൽ നിന്നു പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ മുറിയിലേക്ക് ഇവരെ മാറ്റിയെങ്കിലും വൈദ്യുതി കൂടി മുടങ്ങിയതോടെ യാത്രക്കാരെല്ലാം പ്രതിസന്ധിയിലായിരുന്നു. തുടർന്നാണ് ഇവരെ കാർഗിലിലേക്കു മാറ്റിയത്.മഞ്ഞുവീഴ്ച 2 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശൈത്യകാലം ആരംഭിച്ചതോടെ ലേ, ലഡാക്ക്, ദ്രാസ്, കാർഗിൽ ഉൾപ്പെടെയുള്ള മേഖലകളിൽ താപനില ഏറെ താണു. ഇന്നലെ ലേയിൽ കുറഞ്ഞ താപനില മൈനസ് 3 ഡിഗ്രിയും കൂടിയ താപനില 2 ഡിഗ്രിയുമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here