തിരുവനന്തപുരം മേയറെ കുറിച്ച് ശ്രീ കെ മുരളീധരൻ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.
ഭരണിപ്പാട്ടുകാരി ആണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാമെന്നും ആനാവൂർ നാഗപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഭരണിപ്പാട്ടുകാരി ആണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാം. അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡണ്ട് ആയിരുന്ന കാലത്ത് ഇന്ദിരാഭവനിൽ മുരളീധരൻ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹ എംപിയും കോൺഗ്രസ്സ് നേതാവുമായ ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. ഒരു ഉളുപ്പും കൂടാതെ അദ്ദേഹം അത് കേട്ടിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയിട്ടില്ല. മുരളീധരന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഭരണി പാട്ടിന്റെ ഈരടികൾ. ഇപ്പോഴും അദ്ദേഹം അത് തുടരുന്നു എന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നത്. തിരുവനന്തപുരം മേയർക്കെതിരെയായി ഭരണിപ്പാട്ട് പാടാൻ വാ തുറക്കുന്നത് വളരെ കരുതലോടെ ആവണം.
നഗരത്തിലെ പ്രബുന്ധരായ ജനങ്ങൾ നിശ്ശബ്ദരായി നോക്കിയിരിക്കുമെന്ന് കരുതിയേക്കരുത്. മുരളീധരനെ പോലെ ഒരു എംപി ഇത്രയും തരംതാണ പ്രസ്താവനകളുമായി വരുന്നത് അങ്ങേയറ്റം അപലപനീയമാണ്. കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ പേരിലാണ് മുരളീധരൻ ഈ തെമ്മാടിത്തമൊക്കെ വിളമ്പുന്നത്. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ നിലപാട് എന്താണ് എന്ന് ചോദിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തെ കുറിച്ച് കേൾക്കുന്ന വാർത്തകൾ ഇതിനേക്കാൾ മോശമാണ്. ഇത് കോൺഗ്രസ്സിന്റെ സംസക്കാരമാണ് എന്ന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ മനസിലാക്കുന്നത് നന്നായിരിക്കും. മേയർക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ എല്ലാ ജനാധിപത്യവാദികളും പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here