കശ്മീരിലെ ജനങ്ങളോട് ബിജെപി പ്രകടിപ്പിക്കുന്നത് കപട സ്‌നേഹം: യൂസഫ് തരിഗാമി

ജമ്മു കശ്മീരിലെ ജനങ്ങളോട് കപട സ്‌നേഹമാണ് ബിജെപി കാട്ടുന്നത് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറച്ച് വെച്ചാണ് വികസനത്തെ കുറിച്ച് പൊള്ളയായ വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്നും തരിഗാമി വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ നിലനില്‍പ്പ് കേന്ദ്ര സര്‍ക്കാര്‍ അപകടത്തില്‍ ആക്കി എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീര്‍ മേഖലയില്‍ ഭീകരവാദ ആക്രമണവും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതും നിത്യ സംഭവമാകുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല എന്ന ആരോപണം ആണ് ഉയരുന്നത്. തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും കശ്മീരിലെ ജനങ്ങളെ രൂക്ഷമായി വേട്ടയാടുകയാണ് എന്ന് യൂസഫ് അലി തരിഗാമി ഓര്‍മിപ്പിച്ചു.

എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കും എന്നെല്ലാം ഉള്ള വാഗ്ദാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. മുന്‍പ് നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ അതെ വാഗ്ദാനങ്ങള്‍ ആണ് ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയപ്പോഴും നല്‍കിയത് എന്ന് തരിഗാമി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ രാജ്യത്തിന്റെ അധികാരം നഷ്ടപ്പെടുകയാണ് എന്ന മുന്നറിയിപ്പാണ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സുബ്രമണ്യം സ്വാമി നല്‍കിയത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക്, അരുണാചല്‍ മേഖലകളില്‍ ആണ് മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ ഭൂമി നഷ്ടമാകുന്നത്.

അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായി ഇന്ത്യക്ക് ഉണ്ടായിരുന്ന സൗഹൃദം നഷ്ടമായി എന്ന് പറഞ്ഞ സുബ്രമണ്യം സ്വാമി, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കശ്മീരില്‍ ഉടന്‍ തീവ്രവാദ ആക്രമണം നടത്തും എന്ന മുന്നറിയിപ്പും നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരില്‍ എത്തിയിരുന്നു. സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ബിജെപിയുടെ രാഷ്ട്രീയ പ്രചരണ പരിപാടികള്‍ക്കാണ് കേന്ദ്ര മന്ത്രി ഊന്നല്‍ നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here