കൊണ്ടോട്ടി പീഡനശ്രമക്കേസിൽ അറസ്റ്റിലായ പതിനഞ്ചുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണെന്ന് ജില്ലാ പൊലീസ് മേധാവി. ജില്ലാ തലത്തിൽ ജൂഡോ ചാമ്പ്യനായ പതിനഞ്ചുകാരൻ ശാരീരികമായി നല്ല കരുത്തുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക നിഗമനത്തിൽ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് മനസിലാക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഈ പെൺകുട്ടിയ്ക്ക് ഇയാളിൽ നിന്ന് ആക്രമണമുണ്ടായിട്ടില്ലെന്നും എസ്.പി പറഞ്ഞു.
പീഡനശ്രമത്തിനിടെ ആൺകുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് ചെളിയും മുറിവുമുണ്ടായിരുന്നു. നായ ഓടിച്ചുവെന്നാണ് വീട്ടിൽ പറഞ്ഞത്.ആൺകുട്ടിയുടെ വസ്ത്രം വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പീഡനശ്രമത്തിനിടെ പെൺകുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തിൽ നന്നായിട്ട് അമർത്തിയിട്ടുണ്ട്. തലയ്ക്ക് കല്ലുകൊണ്ടടിച്ചിട്ടുണ്ട്. പെൺകുട്ടി ചെറുത്തുനിൽക്കാൻ ശ്രമിച്ചതിനാലാണ് ജീവന് ഭീഷണിയില്ലാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ വീടും പതിനഞ്ചുകാരന്റെ വീടും തമ്മിൽ ഒന്നരകിലോ മീറ്ററോളം ദൂരമുണ്ട്. പെൺകുട്ടിയെ പിന്തുടർന്നാണ് ആക്രമിച്ചതെന്നും എസ്.പി പറഞ്ഞു.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊട്ടൂക്കര അങ്ങാടിക്ക് സമീപമായിരുന്നു സംഭവം.വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും 15കാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here