പെഗാസസ് ഫോൺ ചോർത്തൽ അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ മലയാളിയും. അമൃതവിശ്വവിദ്യാപീഠം സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്രൊഫസര്‍ ഡോ.പി.പ്രഭാകരനാണ് സമിതിയില്‍ ഇടംപിടിച്ചത്.
ഗുജറാത്ത് ഗാന്ധിനഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ്സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ.നവീന്‍ കുമാര്‍ ചൌധരി, ബോംബെ ഐ.ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ അനില്‍ ഗുമസ്തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ മറ്റ് അംഗങ്ങള്‍. മുന്‍ ഐ.പി.എസ് ഓഫീസര്‍ അലോക് ജോഷിയും സമിതിയിലുണ്ട്.
അതേസമയം, പെഗാസസ് കേസില്‍ സുപ്രീം കോടതിയുടെ വിധി കേന്ദ്രത്തിനേറ്റ തിരിച്ചടിയാണ്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളിലാണ് വിധി പറഞ്ഞത്.വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനായിരിക്കും സമിതി അധ്യക്ഷന്‍.സമിതിയില്‍ മൂന്ന് പേരുണ്ടാകും.
പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here