തിയറ്ററുകളിൽ വീണ്ടും ആരവം. ആറു മാസത്തെ കാത്തിരിപ്പിന് വിരാമം. ദീർഘമായ വിശ്രമത്തിൽ ഏകാന്തതയുടെ തണുപ്പറിഞ്ഞ പ്രൊജക്ടറുകളിൽ പ്രകാശം തെളിഞ്ഞു.
കൂക്കുവിളികളും പൊട്ടിച്ചിരിയും അട്ടഹാസവും നിറഞ്ഞുകവിഞ്ഞ കൊട്ടകകൾ, ഏകാന്തത എത്രമാത്രം മുഷിപ്പനാണെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. ഒരു സിനിമയും കാട്ടിത്തരാത്ത നാടകീയത. വിനാശകാരിയായ വൈറസിനോട് പൊരുതിമുന്നേറുമ്പോൾ ജീവിതം തുറന്നിടാനുള്ള ആത്മവിശ്വാസം പകരുകയാണ് ഒരിടവേളയ്‌ക്കുശേഷം പ്രദർശനശാലകൾ.
നീണ്ട 6 മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ച തീയറ്ററുകൾ തുറന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു ദിവസവും തീയറ്ററുകളിൽ അണുനശീകരണ പരിപാടികൾ നടക്കുകയായിരുന്നു.
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ആദ്യം പ്രദർശനത്തിന് എത്തിയത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് തീയറ്ററുകളിൽ അനുമതി. തീയറ്റർ ജീവനക്കാർക്കും 2 ഡോസ് വാക്‌സിൻ വിതരണം പൂർത്തിയാക്കി.
50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികൾക്ക് പ്രവേശനം. മൊബൈലും ഹെഡ്‌സെറ്റുംവച്ച് ഏത് തിരക്കിലും സിനിമകാണാമെങ്കിലും ഒരേ കാത്തിരിപ്പോടെ ഒരേ ഇരുട്ടിൽ കാണുന്ന സിനിമ പകരുന്ന കാഴ്‌ച തിരികെ പിടിക്കുകയാണ് കേരളം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here