ട്വൻറി – ട്വൻറി പുരുഷ ലോകകപ്പ് സൂപ്പർ ട്വൽവിൽ ഇന്ത്യയുടെ അടുത്ത എതിരാളി ന്യൂസിലന്‍റാണ്. ഞായറാഴ്ചയാണ് മത്സരം. പാകിസ്താൻ തുടർച്ചയായി രണ്ട് മത്സരം ജയിച്ചതോടെ ഗ്രൂപ്പ് രണ്ടിൽ ന്യൂസിലന്‍റിനെതിരെയുള്ള മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്.
സൂപ്പർ ട്വൽവിലെ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയെയും ന്യൂസിലന്‍റിനെയും തോൽപ്പിച്ച പാകിസ്താൻ സെമി സാധ്യതകൾ സജീവമാക്കി കഴിഞ്ഞു. അതിനാൽ തന്നെ ഞായറാഴ്ച ന്യൂസിലന്‍റിനെതിരെ നടക്കുന്ന പോരാട്ടം വിരാട് കോഹ്ലിക്കും സംഘത്തിനും ഏറെ നിർണായകമാണ്. പാകിസ്താനെതിരെ ബാറ്റിംഗിൽ ചെറുത്തു നിന്നത് വിരാട് കോഹ്‌ലിയും റിഷഭ് പന്തും മാത്രമാണ്.
ശരാശരിയിലും താഴ്ന്ന പ്രകടനമാണ് ബോളിംഗിലും ഫീൽഡിംഗിലും ടീം ഇന്ത്യ പുറത്തെടുത്തത്. പരമ്പരാഗത വൈരികളോടേറ്റ തോൽവിയുടെ നാണക്കേട് മായ്ച്ച് കളയാൻ ടീമിന് വിജയം കൂടിയേ തീരൂ. പോരാളികളുടെ സംഘമായ കീവീസിനെതിരെ നിലവിലെ ഫോമിൽ ഇന്ത്യയ്ക്ക് വിജയം എളുപ്പമല്ല.
ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാകും ഇന്ത്യ ന്യൂസിലണ്ടിന്‍റിനെതിരെ ഇറങ്ങുക. അതേസമയം പാകിസ്താനെതിരെ ടീം മികച്ച പോരാട്ടവീര്യം പുറത്തെടുത്തതിന്റെ ആശ്വാസത്തിലാണ് ന്യൂസിലന്‍റ് നായകൻ കെയിൻ വില്യംസൺ.
പാകിസ്താൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ച പേസ് ബോളിംഗാണ് കീവികളുടെ ശക്തി. ബാറ്റിംഗിൽ കോൺവെയും മിച്ചലും വില്യംസണും ഫോമിലാണ്. നേർക്ക് നേർ പോരാട്ടങ്ങളിലെ മേൽക്കൈ ന്യൂസിലണ്ടിന് മാനസികമായി മുൻതൂക്കം പകരുന്നുണ്ട്. ഏതായാലും സൂപ്പർ ട്വൽവിലെ രണ്ടാം സൂപ്പർ ത്രില്ലറിനാണ് സൂപ്പർസൺഡേയിൽ ഗ്രൂപ്പ് രണ്ട് സാക്ഷ്യം വഹിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here