കപ്പലണ്ടിക്ക് എരിവില്ലാത്തതിനാല്‍ കൂട്ടത്തല്ല്; സ്ത്രീകളുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്ക്

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ വാക് പോര് കൂട്ടത്തല്ലില്‍ അവസാനിച്ചു. കൊല്ലം ബീച്ചിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കൂട്ടത്തല്ലില്‍ പരിക്കേറ്റത്. കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

വൈകിട്ടോടെ ആയിരുന്നു സംഭവം. പള്ളിതോട്ടത്തു നിന്ന് കാറില്‍ ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുരുഷന്‍മാരില്‍ ഒരാള്‍ മദ്യപിച്ചിരുന്നു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനില്‍ നിന്ന് ഇയാള്‍ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു.

എന്നാല്‍ കപ്പലണ്ടി വാങ്ങാന്‍ കച്ചവടക്കാരന്‍ കൂട്ടാക്കിയില്ല. കൊവിഡ് കാലം ആയതിനാല്‍ കപ്പലണ്ടി തിരികെ വാങ്ങാന്‍ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരന്‍. ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

നോക്കിനിന്ന നാട്ടുകാര്‍ ഇടപെട്ടു. ഉന്തും തള്ളുമായി. ഓടിക്കൂടിയവര്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ കാര്യങ്ങള്‍ കൂട്ടയടിലേക്ക് മാറി. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ഏഴ് ഓളം പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി. ഇരു കൂട്ടര്‍ക്ക് എതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ആര്‍ക്കും പരാതി ഇല്ലാതായി. എങ്കിലും പൊതുസ്ഥലത്ത് തല്ലു ഉണ്ടാക്കിയതിനു സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News