ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നല്‍ ഉള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ആശങ്കയുണ്ടോ…? എങ്കിൽ ഇതാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഒന്ന് ശ്രദ്ധിച്ചു വായിക്കൂ.

ഇടിമിന്നുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്. മറിച്ച് ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക. ലാൻഡ് ഫോൺ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവയും ഇടിമിന്നുമ്പോൾ ഉപയോഗിക്കാൻ പാടുള്ളതല്ല. കഴിവതും വൈദ്യുതോപകരണങ്ങൾ തൊടാതിരിക്കുന്നതാണ് നല്ലത്.

ഇടിമിന്നൽ ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ സംഭവിക്കൂവെന്ന ധാരണ തെറ്റാണ്. ഒരേ ഇടത്ത് തന്നെ ഇടിമിന്നൽ ആവർത്തിച്ച് സംഭവിക്കാം.

മിന്നലേറ്റയാളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകുമെന്ന ചിന്തയും മിഥ്യാധാരണയാണ്. വൈദ്യുതി സൂക്ഷിച്ച് വെയ്‌ക്കാൻ കഴിവുള്ളതല്ല മനുഷ്യ ശരീരം. അതിനാൽ ഒരു കാരണവശാലും ഇടിമിന്നലേറ്റവരുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല.

ഇടിമിന്നുന്ന സമയത്ത് മരച്ചുവട്ടിൽ അഭയം തേടണമെന്ന നിർദേശവും അസംബന്ധമാണ്. പല മരങ്ങളും മിന്നലിനെ ആകർഷിക്കുന്നതിനാൽ അപകട സാദ്ധ്യത വിളിച്ചു വരുത്തും. തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്ന് ആവശ്യപ്പെടുന്നത് പോലെ മരച്ചുവട്ടിലും കഴിവതും നിൽക്കാതിരിക്കുക.

അതുപോലെ ഇടിമിന്നലുള്ളപ്പോൾ ജനാലകൾ, വാതിലുകൾ എന്നിവ അടച്ചിടാൻ ശ്രദ്ധിക്കുക. തറയിലും ചുമരിലും തൊടാതിരിക്കാൽ ശ്രമിക്കുക, കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ മീൻ പിടിക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കുക, തുറസായ ഇടത്ത് മൃഗങ്ങളെ കെട്ടിയിട്ട് നിർത്താതിരിക്കുക, വീടിന്റെ ടെറസിലേക്ക് പോകാതിരിക്കുക.

പൊതു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

  • ജനലും വാതിലും അടച്ചിടുക.

  • ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

  • ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

  • ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

  • കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

  • വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

  • വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

    പട്ടം പറത്തുവാൻ പാടില്ല.

  • തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

  • ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.

  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News