‘ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത’; പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍

കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. പുനീത് രാജ്കുമാറിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഒരുപാട് വര്‍ഷങ്ങളായി തനിക്ക് അടുത്തറിയാവുന്ന ആളാണ് പുനീത് രാജ്കുമാറെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാര്‍. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലുള്ള ഒരു വാര്‍ത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്.’

‘അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഷോക്കിങ് ആണ്’, മോഹന്‍ലാല്‍ പറഞ്ഞു.

പുനീത് കേരളത്തിൽ ശ്രദ്ധേയനാകുന്നത് മോഹൻലാലുമായി ഒന്നിച്ചഭിനയിച്ച ശേഷമാണ്. മോഹൻലാൽ അഭിനയിച്ച കന്നട ചിത്രം ‘മൈത്രി’യിൽ പുനീതുമുണ്ടായിരുന്നു. അക്കാലത്താണ് പുനീതിന്റെ താരമൂല്യത്തെക്കുറിച്ച് മലയാളികൾക്ക് മനസ്സിലായിത്തുടങ്ങിയതും.ബി.എം ഗിരിരാജ് സംവിധാനം ചെയ്ത ‘മൈത്രി’ 2015 ൽ ആണ് റിലീസായത്. പുനീത് രാജ് കുമാറായിത്തന്നെയാണ് പുനീത് ചിത്രത്തിൽ അതിഥി താരമായത്. ചിത്രം ചർച്ചയാകുകയും ചെയ്തു.

ജിമ്മില്‍ വ്യായാമം ചെയ്യവേ ഇന്ന് രാവിലെയായിരുന്നു പുനീതിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ബെംഗളൂവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 46 വയസ്സായിരുന്നു. പുനീതിന്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.

നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തുന്നത്. മുപ്പതോളം കന്നട ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News