പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികള്‍ക്ക് നല്‍കിയ ഇളവ് കേന്ദ്രം പിൻവലിച്ചു

അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് പിസിആർ ടെസ്റ്റില്ലാതെ നാട്ടിലേക്ക്‌ യാത്ര അനുവദിച്ചുള്ള ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കി. ഇനി മുതൽ എല്ലാ യാത്രക്കാരും എയർ സുവിധയിൽ കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നാണ് പുതിയ നിർദേശം.

ഉറ്റവരുടെ മരണം അറിഞ്ഞോ മറ്റ് അത്യാഹിതങ്ങൾക്കോ അടിയന്തിരമായി പോകേണ്ടവർക്ക് പിസിആർ പരിശോധനയില്ലാതെ യാത്ര ചെയ്യാൻ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസർക്കാർ പൊടുന്നെനെ പിൻവലിച്ചത്. എമർജൻസി വിഭാഗത്തിൽ വിവരങ്ങൾ നൽകി ഇനി രജിസ്റ്റർ ചെയ്യാനാകില്ല. കുടുംബത്തിൽ അത്യാഹിതം നടന്നാൽ നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് ഇനി പിസിആർ ടെസ്റ്റ് എടുത്ത് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കണം.

നിലവിൽ എയർ സുവിധയിൽ രജിസ്റ്റർ ചെയ്‌ത്‌ 72 മണിക്കൂറിനിടെയുള്ള പിസിആർ നെഗറ്റീവ് റിസൾട്ട് അപ്പ്‌ലോഡ് ചെയ്‌താണ് പ്രവാസികൾ നാട്ടിലേക്ക് പോകുന്നത്. യുഎഇ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിൽ പോകുന്നവർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.

പല രാജ്യങ്ങളിലും പിസിആർ പരിശോധനക്ക് പല സമയമാണ് എടുക്കുന്നത്. ദുബായ് എയർ പോർട്ട് ടെർമിനൽ മൂന്നിലും ഷാർജ വിമാനത്താവളത്തിലും മൂന്ന് മണിക്കൂറിനകം പിസിആർ പരിശോധനാ ഫലം കിട്ടുമെങ്കിൽ ജിസിസിയിലെ മറ്റ് രാജ്യങ്ങളിൽ സാധാരണ ഗതിയിൽ എട്ട് മുതൽ 12 മണിക്കൂർ വരെയെങ്കിലും എടുക്കും.

ഗൾഫിൽ പല രാജ്യങ്ങളും മാസ്‌കും സാമൂഹ്യ അകലവും അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്. പ്രവാസികളിൽ തന്നെ വലിയൊരു ഭാഗം ബൂസ്റ്റർ ഡോസും സ്വീകരിച്ചു. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ പ്രവാസികൾ ആശങ്കയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here