
തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് ഒക്‌ടോബർ 12ന് ഒരു കത്ത് ലഭിച്ചു. കൊടുങ്ങല്ലൂരിൽ നിന്നും രമേശ്‌മേനോൻ എഴുതിയ ഒരു സഹായ അഭ്യർത്ഥനയായിരുന്നു അത്. തന്റെ ജീവൻ നിലനിർത്താൻ ഭക്ഷണവും താമസിക്കാൻ സുരക്ഷിതമായ ഒരിടവും ഒരുക്കിതരണമെന്നായിരുന്നു രമേശ്‌മേനോന്റെ അപേക്ഷ.
രമേശ് മേനോൻ അറുപത് ശതമാനം ഭിന്നശേഷിക്കാരനാണ്. മുപ്പത് വർഷത്തിലേറെ ഗൾഫിൽ എല്ലുമുറിയ പണിയെടുത്ത് കുടുംബത്തിന് താങ്ങും തണലുമായ മനുഷ്യൻ. നാളേറെ കഴിയും മുൻപ് ദിനേശ് മേനോന്റെ സർവ്വ സമ്പാദ്യങ്ങളും ഏക മകൻ സ്വന്തമാക്കി, അയാൾ സ്വന്തം അച്ഛനെ കൊടുങ്ങല്ലൂരിലെ അമ്പലമുറ്റത്ത് നടതള്ളി.
ലോകമാകെ കൊവിഡ് പടർന്നുപിടിക്കുന്ന കാലമായിരുന്നു അത്. ലോക്ഡൗൺ മൂലം നിത്യപൂജയ്ക്കല്ലാതെ അമ്പലം പോലും തുറക്കാത്ത കാലം. നിവേദ്യ ചോറുപോലും ഇല്ലാത്ത ആ സമയത്ത് കമ്യൂണിറ്റി കിച്ചനാണ് രമേശ് മേനോന് ആശ്വാസമായത്. കൊവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോൾ മേനോന്റെ ദൈന്യത കണ്ട നാട്ടുകാരാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്റെ അവസ്ഥ വിവരിച്ച് നിവേദനമയക്കാൻ പറഞ്ഞത്.
രമേശ് മേനോന്റെ കത്ത് വായിച്ച മന്ത്രി ഗോവിന്ദൻ മാസ്റ്റർ വിഷയത്തിൽ ഇടപെട്ടു. അന്ന് തന്നെ കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാനെയും സെക്രട്ടറിയെയും ബന്ധപ്പെട്ടു. ഉടനടി പ്രശ്‌നപരിഹാരം കാണാനുള്ള നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചു. ഇപ്പോൾ രമേശ് മേനോന് സമയാസമയം ആഹാരം ലഭിക്കുന്നുണ്ട്. കാഴ്ചാപരിമിതിയുമായി ബന്ധപ്പെട്ടുള്ള മരുന്നുകൾ അദ്ദേഹത്തിന്റെ കൈകളിലേക്ക് എത്തുന്നുണ്ട്. സുരക്ഷിതമായി കയറി കിടക്കാൻ അഗതിമന്ദിരത്തിൽ സൗകര്യവുമൊരുക്കി നൽകിയിട്ടുണ്ട്. ആരുമില്ലെന്ന തോന്നലിൽ നിന്ന് കരുതലും കൈത്താങ്ങുമായി ആരൊക്കെയോ ഉണ്ടെന്ന വിശ്വാസമുണ്ട്.
ഇത്തരത്തിൽ പ്രശ്‌നപരിഹാരമുണ്ടാവുമെന്ന് രമേശ് മേനോൻ കരുതിയിരുന്നില്ല. പണ്ട് സർക്കാർ സംവിധാനങ്ങളോട് ഇടപെട്ട വേളകളിലുണ്ടായ ദുരനുഭവങ്ങൾ അദ്ദേഹത്തിന്റെ മനസിൽ കറുപ്പായി ഉണ്ടായിരുന്നു. പക്ഷെ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സമയബന്ധിതമായി വിഷയത്തിൽ ഇടപെടുകയും തന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും ചെയ്തപ്പോൾ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു വോയ്‌സ് മെസ്സേജ് മന്ത്രിക്ക് അയച്ചു. അതിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലുമായി. ആരുമില്ലാത്തവരുടെ കൂടെ പിണറായി വിജയൻ സർക്കാരുണ്ടെന്ന ഉറപ്പോടെ രമേശ് മേനോൻ സന്തോഷത്തോടെ ഇരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here