40 കോടിയോളം പേര്‍ക്ക് രാജ്യത്ത് ആരോഗ്യപരിരക്ഷയ്ക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. രാജ്യത്തെ മൂന്നില്‍ രണ്ടുപേരും ആശ്രയിക്കുന്നത് സ്വകാര്യആശുപത്രികളെയാണ്. ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ വന്‍തോതില്‍ പണം ചെലവിടണം. പല കുടുംബവും തകരാന്‍ ഇതിടയാക്കുന്നുവെന്നും ‘ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫോര്‍ ഇന്ത്യാസ് മിസിങ് മിഡില്‍’ എന്ന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
എഴുപത് കോടിയോളം പേര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി ഗുണഭോക്താക്കളാണ്. 25 കോടിയോളം പേര്‍ സാമൂഹികസുരക്ഷ പദ്ധതികളിലും സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളിലുമായുണ്ട്. ജനസംഖ്യയുടെ 30 ശതമാനം വരുന്ന ബാക്കി 40 കോടി പേര്‍ ഇതിനെല്ലാം പുറത്ത്. ഗ്രാമങ്ങളില്‍ കാര്‍ഷിക–കാര്‍ഷികേതര മേഖലകളില്‍ സ്വയംതൊഴിലെടുക്കുന്നവരും നഗരങ്ങളില്‍ അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവരുമാണ് ഇവരില്‍ ഏറിയപങ്കും.
ഉയര്‍ന്ന പ്രീമിയം അടയ്ക്കേണ്ട ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ ഇവര്‍ക്ക് ശേഷിയില്ല. ഇവര്‍ക്കായി പ്രധാന്‍മന്ത്രി ജന്‍ആരോഗ്യ യോജന(പിഎംജെഎവൈ) പുതിയ സംവിധാനം നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. കുടുംബങ്ങള്‍ ആയിരക്കണക്കിനു രൂപ പ്രീമിയം അടയ്ക്കേണ്ടിവരുന്ന ആരോഗ്യ സഞ്ജീവനി പദ്ധതിയാണ് മുന്നോട്ടുവയ്ക്കുന്നത്.
ആരോഗ്യമേഖലയില്‍നിന്ന് കേന്ദ്രം കൂടുതല്‍ പിന്മാറുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണിത്. ചികിത്സാസൗകര്യം വര്‍ധിപ്പിക്കാന്‍ പൊതുനിക്ഷേപം ഉണ്ടാകില്ല. ആരോഗ്യപരിരക്ഷ വേണമെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കണം. ഈ നയം കൂടുതല്‍ തീവ്രമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here