പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെ കടന്നാക്രമിക്കുന്നതിനൊപ്പം ബിജെപിയോട് സഹകരിക്കുമെന്നുമായിരുന്നു അമരീന്ദർ സിംഗിന്റെ പ്രതികരണം.
പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള തീരുമാനം ഉറച്ചതാണ് എന്നും പാർട്ടിയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം വൃക്തമാക്കിയിരുന്നു.
പഞ്ചാബിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിനേയും കോൺഗ്രസിനേയും കടന്നാക്രമിക്കുന്നത് തുടരുകയാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ്.
പഞ്ചാബിന്റെ അതിർത്തികളിൽ സംഭവിക്കുന്ന സുരക്ഷാ വീഴ്ചയെ കുറിച്ച് നിലവിലെ മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ യാതൊരു ധാരണയും ഇല്ലെന്ന് കഴിഞ്ഞ ദിവസം അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പാർട്ടി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം ക്യാപ്റ്റൻ വീണ്ടും നടത്തിയത്.
പാർട്ടി രൂപീകരിക്കും എന്നത് അഭ്യൂഹമാണ് എന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിക്കവേയാണ് അമരീന്ദർ സിംഗ് നയം വ്യക്തമാക്കിയത്. ബിജെപിയോട് സഖ്യമുണ്ടാക്കാനുള്ള സാധ്യതയും അമരീന്ദർ സിംഗ് തള്ളിക്കളയുന്നില്ല.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അമരീന്ദർ സിംഗ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബ് മന്ത്രിസഭാ പുനസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എം എ ഐമാരുമായി അമരീന്ദർ സിംഗിന്റെ ക്യാംപ് ചർച്ച നടത്തിയതും കോൺഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ക്യാപ്റ്റൻ പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ കോൺഗ്രസ് വിട്ട് പോകുന്ന വിമത എം എൽ എ മാരുടെ എണ്ണം വർദ്ധിക്കുമോ എന്ന ആശങ്കയാണ് ഹൈക്കമാൻഡിന് ഉള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here