ഇന്ന് കേരളപ്പിറവി. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന സുദിനം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തു ചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി. ഐക്യകേരളത്തിനു വേണ്ടി നെടുനാളായി മലയാളികള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു. ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ പലയിടത്തും പോരാട്ടങ്ങളും അരങ്ങേറി. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു സംസ്ഥാനങ്ങളുടെ പിറവി.
1956 – ലെ സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഇതിന് ആധാരമായത്. ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത് 1953-ലാണ്. 1955-സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു.
സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.
ശേഷിച്ച തിരു-കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്.
നവംബര്‍ ഒന്നിന് പഴയ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നു വിരമിച്ചു. ബി. രാമകൃഷ്ണ റാവു ഗവര്‍ണറായി തിരു- കൊച്ചിയില്‍ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നായിരുന്നു. 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും ശക്തികൾക്കെതിരെ പോരാടി നാം പടുത്തുയർത്തിയ നാടാണിത്. ആ പോരാട്ടം കൂടുതൽ ഊർജ്ജസ്വലമാക്കേണ്ടതുണ്ട്. ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here