സുധാകരന്‍ ഒരു നുണയനാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്; ജോജുവിന്റെ വിഷയത്തില്‍ എ എ റഹീം

കോണ്‍ഗ്രസിന്റെ ഗുണ്ടാ സംസ്‌കാരമാണ് ഇന്ന് പുറത്ത് വന്നതെന്ന് എ എ റഹീം. സംഭവത്തിനുശേഷം ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു എന്നും കെ സുധാകരന്‍ നുണ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഒരു നുണയനാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഈ നാവുകൊണ്ട് മോന്‍സണിന്റെ വീട്ടില്‍ നടന്നതിനെ കുറിച്ച് പറയുന്നത് എങ്ങിനെ വിശ്വസിക്കുമെന്നും ജോജുവിന് നേരെ നടന്ന ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ അപലപിക്കുന്നുവെന്നും റഹീം പറഞ്ഞു.കോണ്‍ഗ്രസിന്റെ ഗുണ്ടാവിളയാട്ടം സംസ്ഥാനത്ത് അനുവദിക്കാനാവില്ല.

ഇന്ധന വില നിര്‍ണയ അധികാരം സംബന്ധിച്ച തെറ്റ് കോണ്‍ഗ്രസ് ഇതുവരെ ഏറ്റു പറഞ്ഞിട്ടില്ലെന്നും ഇന്ധന വിലവര്‍ധനവിന് എതിരെ സമരം ചെയ്യാനുള്ള ധാര്‍മികത കോണ്‍ഗ്രസിന് ഇല്ലെന്നും റഹീം ആരോപിച്ചു.

അതേസമയം ഡിവൈഎഫ്‌ഐ ചക്ര സ്തംഭന സമരം നടത്തിയിട്ടുണ്ടെന്നും അത് കേവലം അഞ്ചു മിനിറ്റ് മാത്രമാണ് നീണ്ടു നിന്നതെന്നും സമരം പ്രതീകാത്മകമാണ് എന്നത് കോണ്‍ഗ്രസ് മറന്നുപോകുന്നുവെന്നും റഹീം ഓര്‍മിപ്പിച്ചു.

 കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിര പ്രതികരിച്ച നടനെയും അദ്ദേഹത്തിന്റെ വണ്ടിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി.

രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു. രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.

സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നും ജോജു ചോദിച്ചു. ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയാണ് ഗതാഗതം തടസ്സപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here