കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണൻ രചിച്ച ‘കെ ജി മാരാര്‍; മനുഷ്യപ്പറ്റിന്റെ പര്യായം’ എന്ന പുസ്തക പ്രകാശന ചടങ്ങ് ശക്തമായ രാഷ്ട്രീയ നിരീക്ഷങ്ങണൾക്കും ചരിത്ര വായനയ്ക്കും വേദിയായി. ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള പുസ്തകം പ്രകാശനം ചെയ്തു.ജോൺ ബ്രിട്ടാസ് എം പി പുസ്തകം ഏറ്റ് വാങ്ങി.
ആര്‍എസ്‌എസ് പ്രാന്ത സംഘചാലക് അഡ്വ കെ കെ ബാലറാം അദ്ധ്യക്ഷനായി.ജനം ടിവി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ പി അബ്ദുള്ള ക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ കുഞ്ഞിക്കണ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്‌സ് എംഡി ടി പി സുധാകരന്‍ ബിജെപി നേതാക്കളായ ഒ രാജ ഗോപാല്‍, കെ രാമന്‍പിള, പി കെ കൃഷ്ണദാസ്, പ്രൊഫ വി ടിരമ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങായിരുന്നു .”സംഘപരിവാര്‍ പദ്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് അടിവരയിടാനാണ്.വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്‍ കഴിയുന്നത് ഇന്ന് കേരളത്തില്‍ മാത്രമാണ്.അതുകൂടി നഷ്ടപ്പെടുത്തരുത്.രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും നമ്മള്‍ തിരിച്ചു വിളിക്കേണ്ടതുണ്ട്” രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസ് പറഞ്ഞു.
കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പാവിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ ജി മാരാർ. ഇന്ന് അദ്ദേഹത്തിന്റ് പിന്മുറക്കാർ ഇത്തരത്തിലുള്ള ഒരു നടപടിക്കു മുതിരുമോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.
ആശയപരമായും രാഷ്ട്രീയപരമായും ആണ് പോരാടേണ്ടത്. അവഹേളിച്ചും ആക്ഷേപിച്ചുമുള്ള രാഷ്ട്രീയ രീതി നമ്മുടെ സംസ്കാരത്തിന് നിരക്കുന്നതല്ല. സ്വന്തം രാഷ്ട്രീയ വിശ്വാസത്തെ മുറുകെ പിടിച്ചപ്പോള്‍ എതിര്‍ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ ജി മാരാര്‍ കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്.ഇന്ന് അത്തരത്തില്‍ മാരാരുടെ പിന്മുറക്കാർക്ക് ചിന്തിക്കാന്‍ കഴിയുമോ എന്ന് ഇവിടെ കൂടിയിരിക്കുന്നവര്‍ ആലോചിക്കണം എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു .
കെ കുഞ്ഞിക്കണ്ണന്റെ ഉദ്യമത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ നിരവധി ആഖ്യാനങ്ങളോട് തനിക്ക് വിയോജിപ്പ് ഉണ്ട് എന്ന് ജോൺബ്രിട്ടാസ്. സ്വാതന്ത്ര്യ സമരത്തിലെ ഇടതുപക്ഷ പങ്കിനെ ഗ്രന്ഥകര്‍ത്താവ് നിസ്സാരമായി തള്ളുകയാണ്. ഈ അടുത്തിടെ ഇറങ്ങിയ സര്‍ദാര്‍ ഉദ്ധം എന്ന ഹിന്ദിചിത്രം സ്വാതന്ത്ര്യസമരത്തിലെ ഇടതു സാന്നിധ്യം അടിവരയിടുന്നുണ്ട്. എ കെ ജി , ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നല്‍കിയ സംഭാവനകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. സി പി ഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ ലാഹോറില്‍ എത്രയോ കാലം ബ്രിട്ടീഷുകാർ ഒരു കിണറ്റില്‍ തള്ളിയിരുന്നു. അദ്ദേഹത്തിന് ദീര്‍ഘകാലം കാഴ്ച പോലും ഇല്ലാതായി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്ഥലങ്ങള്‍ അദ്ദേഹത്തോടൊപ്പം സന്ദര്‍ശിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി എന്ന് ജോണ്‍ ബ്രിട്ടാസ് ഓര്‍ത്തെടുത്തു.
കഴകക്കാരനായിരുന്ന കെ ജി മാരാര്‍ മീശവച്ചതുകൊണ്ട് തന്ത്രിമാരും പൂജാരിമാരും സമൂഹമേലാളന്മാരും രോഷം കൊണ്ടു. മീശപിരിച്ച് ഭഗവാനെ തൊഴാന്‍ പാടില്ല എന്ന ശാസന അദ്ദേഹം നിരാകരിച്ചു. അരനൂറ്റാണ്ട് മുന്‍പാണ് അന്നത്തെ ആചാരത്തെ അദ്ദേഹം ചോദ്യം ചെയ്തത്. ഇന്ന് ആചാരങ്ങളെ കുറിച്ച് പറയുമ്പോള്‍ ബി ജെ പി സുഹൃത്തുക്കള്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്ന് പറയേണ്ടതുണ്ടോ എന്ന് ബ്രിട്ടാസ്ചോദിച്ചു.
ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ സിപിഐഎമ്മിനെ വിമർശിച്ചുവെന്നത് തെറ്റാണ് എന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
തലശ്ശേരി കലാപത്തിൽ സിപിഐഎമ്മിന്റെ പങ്കു ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ വിമർശിച്ചു എന്നത് തെറ്റാണെന്നും കമ്മിഷന് മൊഴി നൽകിയ ബിജെപി നേതാക്കൾ പറഞ്ഞത് കമ്മിഷന്റെ വിമർശനമായി വ്യാഖ്യനിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.പുസ്തകത്തിൽ ഉന്നയിച്ച കോലിബി എന്ന ‘പാഴായി പോയ സഖ്യ’ത്തെ കുറിച്ചും ജോൺ ബ്രിട്ടാസ് എംപി പരാമർശിച്ചു.
കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മില്‍ 1991 ഉണ്ടാക്കിയകോലീബി സഖ്യത്തെ കുറിച്ചുള്ള പ്രതിപാദനം പുതിയ പതിപ്പിലും നിലനിര്‍ത്തിയത് ഗ്രന്ഥകാരന്റെ ധീരതയാണ് വെളിപ്പെടുത്തിയത്. ബി ജെ പിയെ പ്രതിക്കൂട്ടിലാക്കുന്ന ‘പാഴായ പരീക്ഷണം’ എന്ന അധ്യായം അദ്ദേഹത്തിന് വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു.യു ഡി എഫ് അധികാരത്തിൽ വന്നെങ്കിലും ബി ജെ പി പ്രതീക്ഷിച്ച വിജയം ഒരു സീറ്റിലും നേടിയില്ല.കെ ജി മാരാർ പോലും തോറ്റു .ഈ പശ്ചാത്തലത്തിലാണ് ‘തോളൊപ്പം ഇല്ലാത്തവരോട് ചങ്ങാത്തം പാടില്ല’ എന്ന ഗുണപാഠം അന്ന് ബി ജെ പിക്ക് ഉണ്ടായി എന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞത് . എന്നാൽ ‘ബി ജെ പി ‘തോളൊപ്പമായി’ എന്ന ചിന്ത ബി ജെ പി നേതാക്കള്‍ക്ക് ഉണ്ടോ?എങ്കിൽ ആ പരീക്ഷണത്തിന് സാധ്യതയുണ്ടൊ? ഈ ചോദ്യമൊക്കെ പ്രസക്തമാകുന്ന വേളയാണിതെന്ന് ജോൺ ബ്രിട്ടാസ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here