ജോജു ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ജോജു ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. കെ സുധാകരനും ശബരീനാഥനും രമ്യാഹരിദാസും അടക്കമുളള കോണ്‍ഗ്രസ് നേതൃത്വമായിരുന്നു ബാലിശമായ കമന്റുകളും പോസ്റ്റുകളുമായി രംഗത്ത് വന്നത്. ജോജു ജോര്‍ജിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു സൈബര്‍ കോണ്‍ഗ്രസിന്റെ പ്രതികാരം.

ജനങ്ങളെ വലച്ചുകൊണ്ട് സമരം നടത്തിയ കോണ്‍ഗ്രസിനെതിരായി നടന്‍ ജോജു ജോര്‍ജ് നടത്തിയ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിച്ചതോടെയാണ് കെ സുധാകരനും ശബരീനാഥും രമ്യാ ഹരിദാസും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്.

ജോജുവിനെ സാമൂഹ്യ വിരുദ്ധനെന്നും തറ ഗുണ്ടയെന്നുമായിരുന്നു കെ സുധാകരന്‍ അധിക്ഷേപിച്ചത്. പിന്നാലെ സുധാകരന്റെ അണികളും ജോജുവിനെതിരെ വ്യക്തിയധിക്ഷേപവുമായി രംഗത്തെത്തി. സമരത്തിനിടയിലേക്ക് നടന്‍ മദ്യലഹരിയില്‍ വാഹനമോടിച്ചു കയറ്റിയെന്നായിരുന്നു സൈബര്‍ കോണ്‍ഗ്രസിന്റെ പോസ്റ്റ്. സിനിമാക്കാരന്റെ കൈയില്‍ നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പണം കാണുമെന്ന് തുടങ്ങി വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളും അശ്ലീല ചുവയുള്ള പോസ്റ്റുകളും നടനെതിരെ പ്രത്യക്ഷപ്പെട്ടു.

കഞ്ചാവും ലഹരിയും ഉപയോഗിക്കുന്ന സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുളള ശ്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. പോയി തരത്തില്‍ പോയി കളിക്കെടാ എന്ന കമന്റായിരുന്നു മുന്‍ എംഎല്‍എ ശബരീനാഥന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റ് ബോക്‌സിലായിരുന്നു ശബരീനാഥന്റെ ബാലിശമായ പ്രതികരണം.

പിന്നാലെ കോണ്‍ഗ്രസിന്റെ അധിക്ഷേപങ്ങള്‍ക്ക് ചുട്ടമറുപടിയുമായി അദ്ദേഹത്തിന്റെ ആരാധകരും രംഗത്തെത്തിയതോടെ വാക്‌പോര് മുറുകി. എന്തിനും ഏതിനും എഫ്ബി പോസ്റ്റിടുന്ന വി ടി ബല്‍റാമിനെ പഞ്ഞിക്കിട്ടായിരുന്നു പ്രതികരണം. 2013ല്‍ സിപിഐഎം സമരത്തിനെതിരെ പ്രതിഷേധിച്ച യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയ വി ടി ബല്‍റാമിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയായിരുന്നു പരിഹാസം. കെ സി വേണുഗോപാലും വി ഡി സതീശനും ഉള്‍പ്പെടെ ഒരു വിഭാഗം ജോജുവിനെ പിന്തുണച്ചതോടെ ഇക്കാര്യത്തിലും കോണ്‍ഗ്രസിനുളളിലെ ഭിന്നതയും പ്രകടമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News