വൈദ്യപരിശോധനയ്ക്കിടെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പോക്സോ കേസ് ഇരയുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.മോന്‍സനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയിലാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തത്.
അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മെഡിക്കൽ കോളേജിലെത്തി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.മോന്‍സനെതിരായ പീഡനക്കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഇരയായ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചാണ് വൈദ്യപരിശോധനക്ക് വിധേയയാക്കിയത്.പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ മോന്‍സന് അനുകൂലമായി സംസാരിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.
മാത്രമല്ല തന്നെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.ഇതിനിടെ ഇവിടെ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നും ഇക്കാര്യം ഉള്‍പ്പടെ മജിസ്ട്രേറ്റിന് രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയായിരുന്നു പെണ്‍കുട്ടി പരാതി പറഞ്ഞത്.
എന്നാല്‍ ഇത് സംബന്ധിച്ച് പെണ്‍കുട്ടി അന്ന് രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്ന് കളമശ്ശേരി പോലീസ് അറിയിച്ചിരുന്നു.പിന്നീട് വനിതാ പോലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നല്‍കുകയായിരുന്നു.തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.പെണ്‍കുട്ടിയെ പരിശോധിച്ച രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം പെണ്‍കുട്ടിയുടെ ആരോപണം മെഡിക്കല്‍ കോളേജധികൃതര്‍ നേരത്തെതന്നെ നിഷേധിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കിടെ സ്വാഭാവികമായി അറിയേണ്ട കാര്യങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ചോദിച്ചതെന്നും പരിശോധന പൂര്‍ത്തിയാകും മുന്‍പ് പെണ്‍കുട്ടി ഇറങ്ങിപ്പോവുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here