സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത്ത് ഉള്‍പ്പടെ മുഖ്യപ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തിയതിനാല്‍ ജാമ്യം നല്‍കരുതെന്ന എന്‍ ഐ എയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ജാമ്യം ലഭിച്ച സാഹചര്യത്തിൽ സ്വപ്ന ഉടന്‍ ജയില്‍മോചിതയാകും.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണംകടത്തിയ കേസില്‍ സ്വപ്ന,സരിത്ത്റമീസ്, ജലാല്‍ ഉള്‍പ്പടെ എട്ടുപ്രതികള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ജാമ്യം അനുവദിച്ചത്.25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. എന്നാല്‍ ഇതില്‍ സ്വപ്നയ്ക്ക് മാത്രമെ ജയിലില്‍ നിന്നും പുറത്തിറങ്ങാനാവൂ.
മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാലും കോഫെ പോസ പ്രകാരമുള്ള തടങ്കല്‍ കാലാവധി അവസാനിക്കാത്തതിനാലും മറ്റ് പ്രതികള്‍ക്ക് ജയില്‍ മോചനം സാധ്യമാവില്ല. സ്വപ്നയ്ക്ക് ഇ ഡി,കസ്റ്റംസ് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനത്തിനു വേണ്ടി പ്രതികള്‍ ഉപയോഗിച്ചുവെന്നായിരുന്നു എന്‍ ഐ എയുടെ ആരോപണം. ഇതിന് തെളിവെന്തെന്ന് കോടതി നേരത്തെ പലതവണ ചോദിച്ചിരുന്നു.
എന്നാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമവും തീവ്രവാദമായി കാണണമെന്നായിരുന്നു പിന്നീട് എന്‍ ഐ എ വാദിച്ചത്. എന്നാല്‍ ഈ വാദം ഉള്‍പ്പടെ തള്ളിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.ഇതോടെ എന്‍ ഐ എ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.