അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയുടെ സമഗ്ര വികസനത്തിന് ‘വഴി’യൊരുങ്ങുന്നു

ചാലക്കുടി അതിരപ്പള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ വിളിച്ച വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിര്‍മിക്കാന്‍ തീരുമാനമായത്.

അതിരപ്പള്ളി മലക്കപ്പാറയില്‍ നിന്ന് 4 കിലോമീറ്ററകലെ ഉള്‍ക്കാട്ടിലാണ് 45 കുടുംബങ്ങള്‍ താമസിച്ചു വരുന്നത്. വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കര്‍ ഭൂമിയിലെ കൃഷിയും ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള മല്‍സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാര്‍ഗം. മലക്കപ്പാറയില്‍ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിര്‍മിക്കാന്‍ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി റോഡിന്റെ പ്രാരംഭ പണികള്‍ നവംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും.

റോഡിന്റെ വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനായി പട്ടിക വര്‍ഗ വകുപ്പില്‍ നിന്ന് ആദ്യഗഡുവായി 5 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറും. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ കോളനിയില്‍, വൈദ്യുതി, കുടിവെള്ളം, വീട്, സ്‌കൂള്‍ തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ.

എം എല്‍ എ ഫണ്ട്, തൊഴിലുറപ്പ്, പൊതുമരാമത്ത്, ടി എസ്പി വിഹിതം, തദ്ദേശ വിഹിതം, തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് റോഡ് നിര്‍മാണത്തിന് തുക കണ്ടെത്തുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. അരേക്കാപ്പ് ഊരിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടിക വിഭാഗം സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടിക വര്‍ഗ വികസന കാര്യ ഡയറക്ടര്‍ ടി വി അനുപമ, എല്‍ എസ് ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ബാലമുരളി, തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാര്‍, തൊഴിലുറപ്പ്, പട്ടിക വര്‍ഗ വികസനം, പൊതുമരാമത്ത്, പി എം ജി എസ് വൈ തുടങ്ങി വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here