എറിക് ആഡംസ് ഇനി ന്യയോര്‍ക്കിന്റെ മേയര്‍

എറിക് ആഡംസ് ഇനി ന്യയോര്‍ക്കിന്റെ മേയര്‍. ന്യൂയോര്‍ക്കിലെ രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയറാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ എറിക് ആഡംസ്. ഇതിന് മുന്‍പ് ഡേവിഡ് ഡിന്‍കിന്‍സ് മാത്രമായിരുന്നു ന്യൂയോര്‍ക്കിന്റെ ഏക ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഡംസിന്റെ വിജയം എന്നതും ശ്രദ്ധേയമാണ്.

അമേരിക്കന്‍ മാധ്യമങ്ങളായ എന്‍.ബി.എസ്, സി.ബി.എസ് എന്നിവരാണ് വോട്ടെണ്ണലിന് പിന്നാലെ ആഡംസിന്റെ വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കേര്‍ട്ടസ് സില്‍വയെ തോല്‍പ്പിച്ചു കൊണ്ടാണ് എറിക് വിജയം നേടിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടേറിയ ചുമതലയായാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനം വിലയിരുത്തപ്പെടുന്നത്.

80 ലക്ഷത്തിലധികം ആളുകളുടെ മേയറായാണ് ആഡംസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇനി ആഡംസിന്റെ നേതൃത്വത്തിലായിരിക്കും അമേരിക്കയിലെ ഏറ്റവും വലിയ പൊലീസ് സേനയും, വലിയ മുനിസിപ്പല്‍ ബഡ്ജറ്റും ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

നിലവിലെ മേയറായ ബില്‍ ഡെ ബ്ലാസിയോ ഈ വര്‍ഷം ഡിസംബര്‍ 31ന് അധികാരമൊഴിഞ്ഞതിന് ശേഷമാവും ആഡംസ് മേയറായി ചുമതലയേല്‍ക്കുക.

കൊവിഡിന് ശേഷം ന്യൂയോര്‍ക്കിന്റെ സാമ്പത്തികനില പൂര്‍വസ്ഥിതിയിലാക്കുകയെന്ന വലിയ കടമ്പയാണ് ആഡംസിന് മുന്നിലുള്ളത്. ലോകത്തെയൊന്നാകെ പിടിച്ചുലച്ച കൊവിഡില്‍, ന്യൂയോര്‍ക്കില്‍ മാത്രം 34,000ത്തോളം ആളുകളാണ് മരണമടഞ്ഞത്.

യു.എസിലെ ഏതൊരു ആഫ്രിക്കന്‍ അമേരിക്കക്കാരനെയും പോലെ പ്രതിസന്ധികളോട് പടവെട്ടിയാണ് ആഡംസും വളര്‍ന്നു വന്നത്. ചെറുപ്പത്തില്‍ ഗ്യാംഗുകളില്‍ ചേരുകയും, പൊലീസ് മര്‍ദ്ദനമേറ്റ വാശിയില്‍ പൊലീസ് ഉദ്യോഗസ്ഥനാവുകയും ചെയ്തയാളാണ് എറിക് ആഡംസ്.

22ാം വയസ്സിലാണ് ആഡംസ് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമാവുന്നത്. 2006ല്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് അംഗമായും, ബ്രൂക്ലിന്‍ ബോറോ പ്രസിഡന്റായും ആഡംസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്യാംഗുകളില്‍ പ്രവര്‍ത്തിച്ചതിന്, 15ാം വയസ്സില്‍ പൊലീസ് മര്‍ദനമേറ്റതിന്റെ വാശിയിലാണ് എറിക് പൊലീസായത്.

വംശീയത അവസാനിപ്പിക്കാന്‍ ലക്ഷമിടുന്ന ‘100 ബ്ലാക്സ് ഇന്‍ ലോ എന്‍ഫോഴ്മെന്റ് ഹൂ കെയര്‍’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകന്‍ കൂടിയാണ് എറിക് ആഡംസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News