തിരുവനന്തപുരത്ത് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മരണം. ആര്യനാട് ഈഞ്ചപുരിയിൽ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു ഒരാൾ മരിക്കുകയും അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കിളിമാനൂരിൽ ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു.
പാങ്കാവിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോയ കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിലെ വെയ്റ്റിംഗ് ഷെഡിന്‍റെ ഒരു കോൺക്രീറ്റ് മേൽക്കൂരയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് വന്നിടിച്ചത്.
മേൽക്കൂര ഇടിഞ്ഞു വീണാണ് 5 വിദ്യാർത്ഥികൾക്കടക്കം പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രദേശവാസിയായ സോമന്‍ നായർ മരണപ്പെട്ടു.
അതേസമയം വിദ്യ, ഗൗരി, വൈശാഖ്, വൃന്ദ, മിഥുന്‍ എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിവർ.
തിരുവനന്തപുരം കിളിമാനൂർ ബൈപാസിൽ ഉണ്ടായ അപകടത്തിലും ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന മിനിലോറിയ്ക്ക് പിന്നിൽ പിക്കപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.
കുളത്തുപ്പുഴ, ചോഴിയക്കോട് സ്വദേശി നൗഷാദാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴി കയറ്റി വന്ന മിനിലോറി കടയിൽ ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് നിയന്ത്രണം തെറ്റി മിനിലോറിയ്ക്ക് പിന്നിൽ ഇടിയ്ക്കുകയായിരുന്നു.
കിളിമാനൂർ പൊലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും സ്ഥലത്തെത്തി പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here