സിനിമാ ടിക്കറ്റുകളുടെ വിനോദനികുതി ഒഴിവാക്കും; ഇളവുകളുമായി സർക്കാർ

കൊവിഡ് ലോക്ക്ഡൗൺ കാരണം അടഞ്ഞു കിടന്നിരുന്ന സിനിമാതിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണ നടപടികളുമായി സർക്കാർ. വിവിധ സിനിമാ സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമായത്.

തിയറ്റർ ഉടമകൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായ സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകുവാൻ തീരുമാനമായി. 2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. തിയറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവുകൾ നൽകും. ഇക്കാലയളവിലെ ഫിക്സഡ് ചാർജിൽ 50% ഇളവ് നൽകും. ബാക്കി തുക 6 തവണകളായി അടക്കുവാനും അവസരം നൽകും. കോവിഡ് കാരണം തിയറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂർണമായും ഒഴിവാക്കി നൽകും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം.

അതേസമയം, ഒരു ഡോസ് വാക്സിനേഷൻ എടുത്തവരെയും തിയറ്ററുകളിൽ പ്രവേശിപ്പിക്കുവാൻ തീരുമാനമായി. എന്നാൽ 50 % സീറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന ആദ്യഘട്ടത്തിൽ തുടരും. ഇക്കാര്യത്തിൽ ഇളവുകൾ അനുവദിക്കുന്ന കാര്യം അടുത്തഘട്ടത്തിൽ ആലോചിച്ചു തീരുമാനം കൈക്കൊള്ളും. ധനകാര്യസ്ഥാപനങ്ങളിൽ തിയേറ്റർ ഉടമകൾക്കും സിനിമാ സംരഭകർക്കുമുള്ള ലോൺ കടബാധ്യതകൾ തിരിച്ചടക്കുവാൻ മൊറട്ടോറിയം വേണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിച്ചു ചേർക്കുവാനും യോഗം തീരുമാനിച്ചു.

സിനിമാ ഷൂട്ടിങ്ങുകൾക്ക് നിലവിലെ പൊതുമാനദണ്ഡങ്ങൾ പാലിക്കണം. സിനിമാ തിയറ്ററുകൾ തുറക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്കായി തിയറ്ററുകൾക്ക് പ്രത്യേക ധനസഹായ പാക്കേജ് നൽകുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ ധനകാര്യവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. സാധാരണ തിയറ്ററുകളിൽ സ്ക്രീൻ വിഭജിക്കുമ്പോൾ അധിക വൈദ്യുതി താരിഫ് വരുന്നു എന്ന വിഷയം പഠിച്ചു തീരുമാനം അറിയിക്കാൻ വൈദ്യതി വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News