സ്കൂൾ തുറക്കൽ; മൂന്നാം ദിനത്തിൽ എത്തിയത് 25,000ത്തിലധികം വിദ്യാർത്ഥികൾ

ഒരു നീണ്ട ഇടവേളയ്ക്കുശേഷം തുറന്ന വിദ്യാലയങ്ങളിൽ ഒന്നാം ദിനത്തേക്കാൾ 25,000ത്തിൽ പരം വിദ്യാർത്ഥികളിൽ കൂടുതൽ മൂന്നാംദിനത്തിൽ സ്‌കൂളുകളിലെത്തിയെന്ന് കണക്കുകൾ. പൊതു സമൂഹത്തിന്റെ പിന്തുണയോടെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണിതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട മൂന്നാംദിന കണക്കുകൾ പുറത്തുവന്നപ്പോൾ ഒന്നാം ദിനത്തേക്കാൾ 25,495 കുട്ടികൾ മൂന്നാംദിനം സ്കൂളുകളിൽ കൂടുതലായെത്തി. സ്കൂൾ തുറന്ന നവംബർ ഒന്നാം തീയതി 12,08,290 വിദ്യാർഥികളാണ് സ്കൂളിലെത്തിയത്. രണ്ടാംദിനത്തിൽ ഇത് 5,324 വർദ്ധിച്ച് 12,13,614 ആയി. മൂന്നാം ദിനത്തിലെ കണക്കനുസരിച്ച് 12,33,785 കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്.

കൊല്ലം, ആലപ്പുഴ, കോട്ടയം,പാലക്കാട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് താരതമ്യേന വർധനവ് കാണിക്കുന്നത്. ആലപ്പുഴ ജില്ലയിലേതടക്കം ചില പ്രളയബാധിത പ്രദേശങ്ങളിൽ ചില സ്കൂളുകൾ അടഞ്ഞുകിടക്കുന്നുണ്ട്. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് നിബന്ധനകളോടെ താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു.

അതേസമയം, സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തയ്യാറാക്കിയ മൂന്ന് മാർഗ്ഗരേഖകളും കർശനമായി പാലിച്ചാണ് അധ്യയനം നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

പൊതു സമൂഹത്തിന്റെ പിന്തുണയോടെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് എന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ വിമുഖത കാട്ടേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News