മണിത്തക്കാളി(മണത്തക്കാളി) ചെടിയിൽ നിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ (ആർജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ്ഡിഎയിൽ നിന്ന് ഓർഫൻ ഡ്രഗ് അംഗീകാരം ലഭിച്ചു. അപൂര്‍വ രോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകളെ വിലയിരുത്തുകയും അവയുടെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ഓര്‍ഫന്‍ ഡ്രഗ് പദവി.
കേരളത്തിലെ വീടുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണിത്തക്കാളിയുടെ (സോലാനം നിഗ്രം) ഇലകൾക്ക് കരളിനെ അനിയന്ത്രിതമായ കോശ വളർച്ചയിൽ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ് സീനിയർ സയന്റിസ്റ്റ് ഡോ.റൂബി ജോൺ ആന്റോ, വിദ്യാർഥിനി ഡോ. ലക്ഷ്മി ആർ.നാഥ് എന്നിവരുടെ കണ്ടെത്തൽ. ചെടിയുടെ ഇലകളിൽ നിന്ന് ഉട്രോസൈഡ്-ബി എന്ന തന്മാത്ര ഇരുവരും വേർതിരിച്ചെടുക്കുകയായിരുന്നു.
അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളുടെ ചികിത്സയില്‍ ഈ ഗവേഷണം വഴിത്തിരിവാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം ഒമ്പത് ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തലിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസ്, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പേറ്റന്റ് നേടിയ സാങ്കേതികവിദ്യ യുഎസ് മരുന്ന് കമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്‌ലഹോമ മെഡിക്കൽ റിസർച് ഫൗണ്ടേഷൻ വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്. ഈ സംയുക്തം നിലവിൽ ലഭ്യമായ മരുന്നിനേക്കാൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here