നടന്‍ ജോജു ജോര്‍ജ്ജിന് നേരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കേസില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങുന്നു. കേസ് കേസിന്‍റെ വഴിയ്ക്ക് നീങ്ങുമെന്ന് ജോജുവിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.വ്യക്തിയധിക്ഷേപം കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ജോജുവിന്‍റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു.
കാര്‍ തകര്‍ത്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജോജു അപേക്ഷ നല്‍കിയിരുന്നു.പ്രതി ജോസഫിന്‍റെ ജാമ്യാപേക്ഷയിലും ജോജുവിന്‍റെ കക്ഷി ചേരാനുള്ള അപേക്ഷയിലും കോടതി പിന്നീട് വിധി പറയും.
ജോജുവിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒത്തു തീര്‍പ്പിനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ നട്ടം തിരിയുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാനുള്ള അപേക്ഷയുമായി ജോജു എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസ്സിന്‍റെ വഴി തടയല്‍ സമരം ജനത്തെ വലയ്ക്കുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് താന്‍ പ്രതികരിച്ചതെന്ന് ജോജു അപേക്ഷയില്‍ പറയുന്നു.എന്നാല്‍ അതിനു ശേഷം തനിയ്കെതിരെ വ്യക്തിയധിക്ഷേപം നടക്കുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിട്ടും തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും ജോജു വ്യക്തമാക്കുന്നു.
ഈ വിഷയത്തില്‍ കോടതി ഇടപെടണമെന്ന് ജോജു ആവശ്യപ്പെട്ടതോടെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.ഇത്തരമൊരു പെരുമാറ്റം കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ജോജുവിനായി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു.
വ്യക്തി അധിക്ഷേപം കോണ്‍ഗ്രസ്സ് പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും രഞ്ജിത്ത് മാരാര്‍ കൂട്ടിച്ചേര്‍ത്തു. ജോജുവിന്‍റെ കാര്‍തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതി ജോസഫിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജോജു കക്ഷി ചേരാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്.
അതേസമയം ഒരു സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥ എന്താകുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു.കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു കോണ്‍ഗ്രസ്സിന്‍റെ സമരമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും ജോസഫിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ജാമ്യാപേക്ഷയിലും ജോജുവിന്‍റെ കക്ഷി ചേരാനുള്ള അപേക്ഷയിലും കോടതി പിന്നീട് വിധി പറയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here