ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ചെന്നൈ ഐ.ഐ.ടി. വിദ്യാർഥിനിയായ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതിതേടി പിതാവ് അബ്ദുൽ ലത്തീഫ്.
ഫാത്തിമ മരിച്ചിട്ട് രണ്ട് വർഷമായി എന്നും നീതി തേടിയുള്ള യാത്രയിൽ ഒപ്പം നിന്നത് കൊല്ലത്തെ മാധ്യമ പ്രവർത്തകരാണെന്നും ഇപ്പോഴും ഇരുട്ടിലാണെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു.
സി.ബി.ഐ അന്വേഷണം തുടങ്ങി 21 മാസങ്ങള്‍ പിന്നിടുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. അന്വേഷണം എവിടെയെത്തി എന്നറിയില്ല. സി.ബി.ഐ ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നില്ല.
ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് 3 മാസം മുൻപ് രാജി വെച്ച അധ്യാപകന്‍റെ രാജിക്കത്തിൽ എന്‍റെ മകളുടെ പേരുണ്ട്. എന്നാൽ അതിന്‍റെ വിശദാംശങ്ങൾ അറിയില്ല. മുഖ്യമന്ത്രിയേയും ഗവർണറേയും കാണും. തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻ കാണുമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വീണ്ടും കത്തയക്കുമെന്നും ഫാത്തിമയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
9-ാം തീയതി മുഖ്യമന്ത്രിയേയും നിയമ വിദഗ്ധരേയും കണ്ട ശേഷം സമര പരിപാടികൾ ആലോചിക്കുമെന്ന് പിതാവ് അബ്ദുൽ ലത്തീഫ് വ്യക്തമാക്കി.
നവംബർ ഒന്‍പതിന് ഫാത്തിമയുടെ രണ്ടാം ചരമ വാർഷികമാണ്. സിബിഐ അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് കുടുംബം വീണ്ടും പോരാട്ടത്തിന് ഒരുങ്ങുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here