പ്രകൃതി സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് സിഒപി 26 ഉച്ചകോടിയില്‍ പ്രസംഗിച്ച നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍. വന മേഖലയില്‍ ചൂഷണം ചെയ്യാന്‍ മൗന സമ്മതം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോഴാണ് ഗ്ലാസ് ഗോയിലെ മോദിയുടെ പ്രസംഗം വിവാദമാകുന്നത്. ലോക രാജ്യങ്ങളുടെ മുന്നില്‍ സ്വന്തം മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ് മോദിയുടെ പ്രസംഗമെന്ന രൂക്ഷ വിമര്‍ശനവും ഇതോടെ ശക്തമായി.
ലോക നേതാക്കളുടെ ഉച്ചകോടിയില്‍ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണമെന്നും, പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് കാലാവസ്ഥ വ്യതിയനത്തിന്റെ ആധാരാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയേ പ്രതിനിധികരിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍.
വനമേഖലയില്‍ സമ്പൂര്‍ണ ചൂഷണത്തിന് വഴിവെക്കുന്ന വനസംരക്ഷണ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനു വേണ്ടി വന നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണെന്ന പൊള്ളയായ ന്യായമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
എന്നാല്‍ വന മേഖലയില്‍ ഖനനമടക്കമുള്ള പ്രവൃത്തികള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്ന ഖനന മാഫിയകളുഡേ ആവശ്യം അംഗീകരിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രം നിയമ ഭേദഗതികള്‍ കൊണ്ടു വരുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നത്.
നിലവില്‍ വനപ്രദേശത്ത് ഏതുതരം പ്രവര്‍ത്തിക്കും മുന്‍പായി പരിസ്ഥിതി ആഘാത പഠനം നടത്തണം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നിര്‍ബന്ധമാണ്. ഈ വ്യവസ്ഥകളെല്ലാം ഇല്ലാതാകുന്നതാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ഇതോടെ വനപ്രദേശങ്ങള്‍ ഖനികളാക്കി മാറ്റാനും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാനുമുള്ള മൗനസമ്മതമായി വന സംരക്ഷണ നിയമ ഭേദഗതി മാറും. പ്രകൃതി സ്രോതസ്സുകളെ താറുമാറാക്കാന്‍ ശേഷിയുള്ള വനനിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കിമ്പോഴാണ് . ലോക രാജ്യങ്ങളുടെ മുന്നില്‍ മുഖം രക്ഷിക്കാന്‍ നരേന്ദ്ര മോദിയുടെ ശ്രമമെന്ന രൂക്ഷ വിമര്‍ശനവും ഇതോടെ ശക്തമാകുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here