ഐഐടിയിൽ വിദ്യാർഥിനി മരിച്ച കേസിൽ സിബിഐക്കെതിരെ ആരോപണവുമായി പിതാവ്

ചെന്നൈ ഐഐടിയിൽ വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ സിബിഐക്കെതിരെ ആരോപണവുമായി പിതാവ്. മകൾ ഫാത്തിമ ലത്തീഫ് മരിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് പിതാവ് അബ്ദുൽ ലത്തീഫിൻ്റെ ആരോപണം. കേരളത്തിൻ്റേയും തമിഴ്നാട്ടിൻ്റേയും മുഖ്യമന്ത്രിമാരെ ഉടൻ നേരിൽ കാണാനൊരുങ്ങുകയാണ് അബ്ദുൽ ലത്തീഫ്.

വലിയ പ്രതീക്ഷകളും സ്വപ്നങളും കൊണ്ടു നടന്ന ഫാത്തിമയുടെ വാക്കുകൾ യാഥാർത്ഥ്യമാക്കാൻ മദ്രാസ് ഐ.ഐ.റ്റിയിലെ ചിലർ അനുവദിച്ചില്ല ഒടുവിൽ അവൾ മണ്ണോട് മണ്ണായപ്പോൾ നീതി തേടി ഇറങ്ങിയ രക്ഷിതാക്കൾക്ക് ഫാത്തിമ പോയ് മറഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും അത് ലഭിച്ചുമില്ല. വീണ്ടും ഫാത്തിമയുടെ പിതാവ് പോരാട്ടത്തിനൊരുങ്ങുകയാണ്.

സിബിഐ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെന്നാണ് പിതാവിൻ്റെ പരാതി.  സിബിഐ അന്വേഷണം തുടങ്ങി 21 മാസം പിന്നിട്ടിട്ടും മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും പിതാവ് അബ്ദുൽ ലത്തീഫ് പറയുന്നു.

അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെയും ഗവർണറെയും നേരിൽ കാണാനൊരുങ്ങുകയാണ് അബ്ദുൽ ലത്തീഫ്. തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനും അനുമതി ലഭിച്ചിട്ടുണ്ട്.

ആരോപണ വിധേയനതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഇപ്പോഴും അയാൾ ക്യാമ്പസിൽ തുടരുന്നുവെന്നും പിതാവ് പറഞ്ഞു. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് മൂന്നു മാസം മുൻപ് രാജിവെച്ച അധ്യാപകൻ്റെ രാജിക്കത്തിലും തൻ്റെ മകളുടെ പേരുണ്ട്. എന്നാൽ അത് സംബന്ധിച്ച് മറ്റു വിശദാംശങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു.

 2019 നവംബർ 9 നാണ് ഫാത്തിമാ ലത്തീഫിനെ ചെന്നൈ ഐ.ഐ.ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ഐഐടി അധികൃതർക്കെതിരെ അന്നുതന്നെ വീട്ടുകാർ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News