ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് സാവി . ബാഴ്സലോണ ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെർണാണ്ടസ് നാളെ ചുമതലയേൽക്കും.
1998 മുതൽ നീണ്ട 17 വർഷക്കാലം ബാഴ്സ ജഴ്സിയിൽ കളിച്ച ഇതിഹാസതാരം സാവി ഇപ്പോഴിതാ തന്റെ സ്വന്തം ക്ലബ്ബിലേക്ക് മടങ്ങിയെത്തുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് പരിശീലകനായി വർധിത പ്രതീക്ഷയോടെ ബാഴ്സ സാവിയെ കൊണ്ടുവരുന്നത്.
ഖത്തർ ക്ലബ്ബായ അൽസാദിൽ നിന്നാണ് പഴയ ക്ലബ്ബിലേക്കുള്ള സാവിയുടെ വരവ് .പരിശീലക റോളിൽ ആരാധകർക്ക് മുമ്പാകെ സാവിയെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കും. ഹോം ഗ്രൗണ്ടായ നൂകാംപിലായിരിക്കും സാവിയുടെ റിലീസ്.
തുടർന്ന് സാവി മാധ്യമങ്ങളെ കാണും. സാവിയുടെ റിലീസ് ആഘോഷമാക്കാൻ നൂകാംപ് ഒരുങ്ങിക്കഴിഞ്ഞു. നവംബർ 20 ന് എസ്പാന്യോളിനെതിരെയുള്ള സിറ്റിഡെർബിയിലായിരിക്കും ബാഴ്സ പരിശീലകനായി സാവി അരങ്ങേറ്റം കുറിക്കുകയെന്നാണ് പുറത്തു വരുന്ന സൂചന .
മെസി കൂടുവിട്ടതിന് പിന്നാലെ മാനസികമായി തകർന്നു നിൽക്കുന്ന ഒരു ടീമിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കുകയെന്നതാണ് സാവി നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധി. ചാമ്പ്യൻസ് ലീഗിലും ലാലീഗയിലും സ്പാനിഷ് സൂപ്പർ കോപ്പയിലും അതി നിർണായക മത്സരങ്ങൾ കറ്റാലൻ ക്ലബ്ബിനെ കാത്തിരിക്കുന്നുണ്ട്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ക്ലബ്ബിന്റെ രക്ഷകനാകാൻ സാവിയെന്ന പരിശീലകന് സാധിക്കുമെന്ന് തന്നെ ആരാധകരും ഉറച്ച് വിശ്വസിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here