എങ്ങനെ നടക്കണം, ഇരിക്കണം, പ്രണയിക്കണം എന്നൊക്കെ യുവത്വത്തിന് പ്രചോദനമായ കമല്‍ഹാസന്‍: ജോണ്‍ ബ്രിട്ടാസ് എംപി

ഉലകനായകന്‍ കമല്‍ ഹാസന്റെ 67ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എം പി. തന്റെ തലമുറയിലുള്ളവരുടെ ഭാവുകത്വം നിര്‍ണയിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ച കലാകാരനാണ് കമല്‍ഹാസനെന്നും യുവത്വത്തില്‍ എത്തിയ ഞങ്ങള്‍ എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള പ്രചോദനങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹമെന്നും ജോണ്‍ ബ്രിട്ടാസ് എം പി ആശംസകള്‍ നേര്‍ന്ന് കുറിക്കുന്നു.

ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകള്‍

എന്റെ തലമുറയിലുള്ളവരുടെ ഭാവുകത്വം നിര്‍ണയിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ച കലാകാരനാണ് കമല്‍ഹാസന്‍. യുവത്വത്തില്‍ എത്തിയ ഞങ്ങള്‍ എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം,എങ്ങനെ പ്രണയിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള പ്രചോദനങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹം.
അന്നൊക്കെ ഏതൊരു ബാര്‍ബര്‍ഷോപ്പില്‍ കയറിയാലും കമലഹാസന്റെ മുഴുനീള കളര്‍ പോസ്റ്റുകള്‍ കാണാം.അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്തമായ അനുഭൂതിയാണ് പകര്‍ന്നു നല്‍കിയത്.

പഴയതെങ്കിലും പല സിനിമകളും ഇപ്പോള്‍ കാണുമ്പോഴും
നമുക്കൊരു ഫീല്‍ നല്കാന്‍ അവയ്ക്കു ആകുന്നുണ്ട്.അപൂര്‍വരാഗങ്ങള്‍,മൂന്നാംപിറ,നായകന്‍,സാഗര സംഗമം,അപൂര്‍വ സഹോദരങ്ങള്‍,അവൈഷണ്മുഖി,തേവര്‍മകന്‍……അങ്ങനെ ഓരോ സിനിമയും കമലഹാസന്‍ എന്ന നടന വിസ്മയത്തിന് അടിവരയിടുന്നതായിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ സമഗ്രതയും സമ്പൂര്‍ണ്ണതയും അവകാശപ്പെടാന്‍ കഴിയുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളാണ് കമല്‍ഹാസന്‍.ഇത്രമാത്രം പരീക്ഷണങ്ങള്‍ സിനിമയില്‍ നടത്തിയ മറ്റൊരു വ്യക്തി ഉണ്ടാവില്ല.സിനിമയുടെ സമസ്ത തലങ്ങളിലും കയ്യൊപ്പ് ചാര്‍ത്തിയ അദ്ദേഹം സാമൂഹിക-രാഷ്ട്രീയ രംഗത്തും ചുവടുവെപ്പുകള്‍ നടത്തി.

വിജയങ്ങളില്‍ മുങ്ങി പോകാതെയും പരാജയങ്ങളില്‍ തളരാതെയും മുന്നോട്ടു പോകുന്ന കമല്‍ഹാസനെ മലയാളിയായി കാണാനാണ് കേരളത്തിലുള്ളവര്‍ ആഗ്രഹിക്കുന്നത്.

കണ്ടുമുട്ടിയപ്പോഴെല്ലാം സ്നേഹത്തോടെയും സൗമനസ്യത്തോടെയും ആണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. ക്ഷണം സ്വീകരിച്ച് നിരവധി പരിപാടികളില്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കെടുത്തിട്ടുണ്ട്.ഒന്നിലേറെത്തവണ ഞാനദ്ദേഹത്തെ അഭിമുഖം ചെയ്തിട്ടുമുണ്ട്.ജന്മദിനം ആഘോഷിക്കുന്ന കമല്‍ഹാസന് ഹൃദയാശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News