ചെന്നൈയിൽ റെക്കോർഡ് മഴ; നാല് മരണം, ജാഗ്രതാ നിർദേശം

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ നിന്നുള്ള ആഘാതത്തിൽ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഇന്ന് പുലർച്ചെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

മഴ മൂലമുണ്ടായ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്നാണ് തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിക്കുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

എന്നാൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.2015ൽ ചെന്നൈയെ മുക്കിയ പ്രളയത്തിന്റെ ഓർമകളിലാണ് ഇപ്പോൾ തമിഴ് ജനത. അത്രമാത്രം മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പെയ്യുന്നത്.

അതേസമയം, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ടെത്തി രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും നേതൃത്വം നൽകുകയാണ്. മുട്ടൊപ്പം വെള്ളം കയറിയ സ്ഥലങ്ങളിലേക്ക് സ്റ്റാലിൻ നേരിട്ടെത്തി ജനങ്ങളോട് സംസാരിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകൾ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്.

ചെന്നൈ, കരൂർ, തിരുവള്ളൂർ, പുതുക്കോട്ടൈ, ശിവഗംഗൈ, തിരുച്ചിറപ്പള്ളി, നാമക്കൽ, രാമനാഥപുരം, മധുര, വിരുതുനഗർ, ഈറോഡ് എന്നീ ജില്ലകളിൽ 24 മണിക്കൂറിൽ പെയ്തത് 200 എംഎമ്മിലധികം മഴയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News