സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം; മന്ത്രി സജി ചെറിയാന്‍

കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖലയെ തകർക്കുന്നതിന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം യൂത്ത്കോൺഗ്രസ് നടത്തുന്ന സംഘടിതശ്രമം അവസാനിപ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.

ജോജു ജോർജ് എന്ന ചലച്ചിത്ര നടൻ ജനാധിപത്യപരമായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അക്രമണപാത സ്വീകരിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിനു ശേഷം നിലതെറ്റിയ കോൺഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴിൽ മേഖലയോടുമുള്ള കലാപ പ്രഖ്യാപനം നടത്തുകയാണ്.

യൂത്ത്കോൺഗ്രസ് നടത്തുന്ന പ്രതികാര സമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം തുടരുന്ന കടുവ എന്നാ സിനിമയുടെയും കോലഞ്ചേരിയിൽ ചിത്രീകരണം പുരോഗമിച്ചു വരുന്ന കീടം എന്നാ സിനിമയുടെയും ചിത്രീകരണം തടസപ്പെടുന്ന സാഹചര്യമുണ്ടായി. കേരളത്തിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. ഇത് പൂർണമായും നിർവഹിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാഷൂട്ടിംഗ് സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണഫലം തടസപ്പെടുത്തുന്നതിനെ കാഞ്ഞിരപ്പള്ളിയിലെയും കോലഞ്ചേരിയിലെയും പോലെയുള്ള സാമൂഹികവിരുദ്ധ നടപടികൾ വഴിയൊരുക്കും.

സംസ്ഥാനത്തിന്റെ പൊതുപ്രതിച്ഛായയേയും ദോഷകരമായി ബാധിക്കുന്ന വിഷയമാണിത്. ഇത്തരം അക്രമപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സിനിമാമേഖലയിൽ ഉൾപ്പെടെ സുരക്ഷിത തൊഴിൽ സാഹചര്യവും പ്രവർത്തനാന്തരീക്ഷവും സർക്കാർ ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്നും മന്ത്രി സജി ചെറിയാൻ അഭ്യർഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News