വി.എം.സുധീരനെ സമൂഹ മാധ്യമങ്ങളിൽ പരിഹസിച്ച് സുധാകര വിഭാഗം നേതാക്കൾ. സുധീരന് ശകുനിയുടെ മനസെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. മുതിർന്ന നേതാക്കളെ അവഹേളിക്കുന്നതിനെതിരെ മറുവിഭാഗം നേതാക്കളും രംഗത്ത്.
പ്രവർത്തകരുടെ ആശങ്ക തന്നെയാണ് മുല്ലപ്പള്ളിയും സുധീരനും പ്രകടിപ്പിച്ചതെന്നും ആയുധബലം കൊണ്ട് ആളുകളെ വരുതിക്ക് നിർത്താനുമാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ. ഇരുവിഭാഗവും സമൂഹമാധ്യമങ്ങളിൽ തുറന്ന പോരിലേക്ക്.
കെ.സുധാകരനെ എതിർക്കുന്നവരെ സമൂഹമാധ്യമങ്ങൾ വഴി തേജോവധം ചെയ്യുന്നൂവെന്ന വിഎം.സുധീരന്റെ പരസ്യപ്രതികരണത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം. സുധീരന് ശകുനിയുടെ മനസെന്നാണ് യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ റിജിൽ മാക്കുറ്റിയുടെ പരിഹാസം.
ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിച്ചയാളാണ് സുധീരന്‍ . പ്രസിഡന്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആൾ. ഇപ്പോഴും വാർത്ത കിട്ടാൻ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവർക്കൊക്കെ മനസ്സിലായിട്ടുണ്ടെന്നും റിജിൽ മാക്കുറ്റി തന്റെ എഫ് ബി പേജിൽ വിമർശിക്കുന്നു.
ഇതിനെതിരെ മറുവിഭാഗം നേതാക്കളും രംഗത്തെത്തി.പ്രവർത്തകരുടെ ആശങ്ക തന്നെയാണ് മുല്ലപ്പള്ളിയും സുധീരനും പ്രകടിപ്പിച്ചതെന്നും ആയുധബലം കൊണ്ട് ആളുകളെ വരുതിക്ക് നിർത്താനുമാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ ഇതിന് മറുപടി നൽകി.
പ്രസ്ഥാനത്തിനകത്തുള്ള മുതിർന്ന നേതാക്കളെ ഒതുക്കി വായടപ്പിക്കാം എന്ന് ആരെങ്കിലും കരുതിയാൽ നടക്കുമോയെന്നും നുസൂർ ചോദിക്കുന്നു. നിരായുധരായ മുതിർന്ന നേതാക്കളെ ആക്രമിക്കാൻ ആര് തുനിഞ്ഞാലും പ്രതിരോധിക്കാൻ ആണ് തീരുമാനം. അത് കാട്ടിനകത്ത് നിന്നായാലും പുറത്ത് നിന്നായാലുമെന്നാണ് നുസൂർ മറുപടി നൽകുന്നത്.
ഇരുവിഭാഗം നേതാക്കളും ശക്തമായ വെല്ലുവിളിയാണ് സമൂഹ മാധ്യമങ്ങളിൽ തുടരുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങളും ഇതിന് കമന്റായി എഫ്ബി പേജുകളിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here