യജമാനൻ ഇനി മടങ്ങി വരില്ല; ഭക്ഷണം പോലും കഴിക്കാതെ രാജേഷിനും മകനുമായുള്ള കാത്തിരിപ്പിൽ വളർത്തുനായ

രാജേഷ് ഇനി മടങ്ങി വരില്ല, എന്നാൽ അതറിയാതെ തന്റെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വളർത്തുനായ. ഇന്നലെ കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്കൂട്ടറിടിച്ച് മരിച്ച രാജേഷിനായി പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ് നായ. രണ്ട് വര്‍ഷം മുന്‍പാണ് തൃശൂരില്‍ നിന്നും രാജേഷ് ബാലരാമപുരം താന്നിവിളയില്‍ താമസമാക്കിയത്. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്ന സമയത്ത് വീട്ടുകാരെ സുഹൃത്തിന്‍റെ വീട്ടിലാക്കിയ ശേഷമാണ് രാജേഷ് പോവാറുള്ളത്. വാടക വീട്ടില്‍ നിന്നും മകനും ഭാര്യയുമൊത്തുള്ള യാത്രക്കിടെയാണ് രാജേഷിന്‍റെ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.

ചിത്തിര നഗർ ബസ്​സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രാജേഷും 5 വയസ്സുകാരനായ ഋതിക്കും മരിച്ചു. തലസ്ഥാനത്തെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന രാജേഷിന്റെ ഭാര്യ സുജിത ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

വളരെ ശാന്തനായ പ്രകൃതമുള്ള രാജേഷിനെ കുറിച്ച് അയല്‍വാസികൾക്ക് പറയുവാനുള്ളതും നല്ലത് മാത്രമാണ്. ജോലികഴിഞ്ഞെത്തിയാല്‍ വീട്ടിനുള്ളില്‍ മകനും ഭാര്യയുമൊത്താണ് രാജേഷ് സമയം ചിലവഴിക്കുന്നത്. വീട് പൂട്ടി നായയെ വീടിന്റെ സിറ്റൗട്ടിൽ കെട്ടിയിട്ട ശേഷം ഭക്ഷണം നല്‍കി വീടിന് പുറത്തെ ലൈറ്റിട്ട ശേഷമാണ് കുടുംബം യാത്ര പോയത്. അതിനാല്‍ തന്നെ മൂവരും ഉടന്‍ മടങ്ങി വരുമെന്ന കാത്തിരിപ്പിലാണ് നായയുള്ളത്.

അപകടവിവരം അറിഞ്ഞ് പരിസരവാസികള്‍ രാജേഷിന്റെ വീട്ടില്‍ എത്തിയതോടെ ആശങ്കയോടെ നോക്കി നില്‍ക്കുകയാണ് നായ. വീട്ടിലെ അംഗത്തെ പോലെയാണ് രാജേഷും കുടുംബവും നായയെ വളര്‍ത്തി വരുന്നത്. അയല്‍വാസികല്‍ ചിലര്‍ നായക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയിട്ടുമില്ല. വീട്ടിനുള്ളില്‍ കയറിയ അപരിചിതരെ കാണുമ്പോള്‍ കുരച്ച് ശബ്ദമുണ്ടാക്കുന്ന നായ ഇപ്പോള്‍ മൗനത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here